അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 കോടി പിന്നിട്ട് കേരളാ ചിക്കന്‍

google news
kerala chicken

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ സീസണുകളില്‍ കോഴിയിറച്ചി വില റോക്കറ്റ് വേഗത്തിലാണ് കുതിച്ചുയരാറ്. ഈ പൊള്ളും വില പിടിച്ചുകെട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് കേരളാ ചിക്കന്‍. ആരംഭിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ വിറ്റുവരവില്‍ ഇന്ന് കേരളാ ചിക്കന്‍ 100 കോടി പിന്നിട്ടിരിക്കുകയാണ്.

2017 ലാണ് കേരളാ ചിക്കന്‍ പദ്ധതി ആരംഭിച്ചത്. വിപണി വിലയെക്കാള്‍ ചുരുങ്ങിയ നിരക്കില്‍ ഗുണനിലവാരമുള്ള കോഴിയിറച്ചി ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേരളാ ചിക്കന്റെ പ്രവര്‍ത്തനം. ഇതിലൂടെ നൂറ് കണക്കിന് കുടംബശ്രീ അംഗങ്ങള്‍ക്കാണ് തൊഴില്‍ ലഭിച്ചത്.

കുടുംബശ്രീ അംഗങ്ങള്‍ക്കോ അവരുടെ കുടുംബങ്ങള്‍ക്കോ മാത്രമാണ് പദ്ധതി പ്രകാരം ഫാമുകള്‍ സ്ഥാപിക്കാന്‍ അനുമതിയുള്ളത്. താത്പര്യമുള്ള കുടുംബശ്രീ വനിതകളില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് കേരള ചിക്കന്‍ അധികൃതര്‍ ഫാമിനായി അംഗീകാരം നല്‍കുന്നത്. വളര്‍ത്താനാവശ്യമായ കോഴി കുഞ്ഞുങ്ങള്‍, തീറ്റ, മരുന്ന്, കുത്തിവെയ്പ്പ് എന്നിവയും സമയാസമയങ്ങളഇല്‍ അധികൃതര്‍ എത്തിച്ചു നല്‍കും.
40-45 ദിവസത്തിന് ശേഷം വളര്‍ച്ചയെത്തിയ കോഴികളെ കൈമാറണം. 1.8 2 കിലോ തൂക്കം വരുന്ന കോഴികളായിരിക്കും ഇത്. ഇവയെ ഫാമുകളില്‍ നിന്ന് കേരള ചിക്കന്‍ ഔട്ട്ലെറ്റുകളിലേക്ക് കൊണ്ടു പോകും. ഈ കാലയളവില്‍ കോഴിക്കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനുള്ള ചെലവാണ് കുടുംബശ്രീ വനിതകള്‍ക്ക് ലഭിക്കുക. ഒരു കോഴിക്ക് 13 രൂപ വരെ ലഭിക്കും. ഇങ്ങനെ ചുരുങ്ങിയത് 50,000 രൂപ വരെ നേടാന്‍ കഴിയും.

Tags