വിമാനത്തിലെ യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം ; പൊലീസ് നടപടിക്ക് തിരിച്ചടിയായി സിപിഎം നേതാക്കളുടെ പ്രസ്താവനകൾ
വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് എടുത്ത പൊലീസ് നടപടിക്ക് തിരിച്ചടിയായി സിപിഎം നേതാക്കളുടെ പ്രസ്താവനകള്‍. മുഖ്യമന്ത്രി വിമാനത്തില്‍ നിന്നിറങ്ങിയശേഷമാണ് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചതെന്നാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും പറയുന്നത്. ഇതുയര്‍ത്തി കേസിനെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസിന്റ നീക്കം.
യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ എഫ്െഎആറിലെ പരാമര്‍ശം ഇങ്ങനെ. വിമാനത്തില്‍ യാത്ര ചെയ്ത ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍ അഞ്ചുമണിയോടെ വിമാനം ലാന്‍ഡ് ചെയ്യവെ, വിമാനത്തിലെ 20 A നമ്പര്‍ സീറ്റില്‍ ഇരുന്ന മുഖ്യമന്ത്രിക്ക് നേരെ നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെടാ എന്ന് ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്ത് മുഖ്യമന്ത്രിയെ ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചു. പക്ഷെ ഈ വാദങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റേയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും പരാമര്‍ശങ്ങള്‍.
മുഖ്യമന്ത്രി സീറ്റിലിരിക്കുമ്പോഴായിരുന്നു പ്രതിഷേധമെന്ന പൊലീസിന്റെ കണ്ടെത്തലിനെ തള്ളുന്നതാണ് കോടിയേരിയുടെ പ്രസ്താവനയും. സീറ്റില്‍ പോലുമില്ലാതിരുന്ന ഒരാള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചത് എങ്ങനെ വധശ്രമമാകുമെന്നതാണ് കോണ്‍ഗ്രസിന്റേയും മറുചോദ്യം.
.