പിണറായിയും സതീശനും മൂന്ന് സീറ്റ് അകലത്തിൽ ഒരേ വേദിയിൽ; മിണ്ടാതെ തല കുലുക്കി മടക്കം
മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങൾ നാടാകെ സംഘർഷ ഭൂമിയാകുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഒരേ വേദിയിൽ. കേരള കൗമുദിയുടെ 111 ആം വാർഷികവും കുമാരനാശാന്റെ 150 ആം ജൻമ വാർഷിക ആഘോഷവുമായിരുന്നു വേദി. മുഖ്യ മന്ത്രി പിണറായി വിജയൻ വേദിയിലിരിക്കെയാണ് വി.ഡി.സതീശനെത്തിയത്. വേദിയിലുളള എല്ലാവരെയും കൈകാട്ടി അഭിവാദ്യം ചെയ്ത് സതീശൻ ഇരിപ്പിടത്തിലേക്ക് നീങ്ങി. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ ഗൗനിച്ചില്ല . മൂന്ന് സീറ്റ് അകലത്തിൽ ആയിരുന്നു സതീശന്റെ ഇരിപ്പിടം. മന്ത്രി വി.ശിവൻ കുട്ടി വി ഡി സതീശനുമായി സംസാരിച്ചെങ്കിലും പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മിൽ പരസ്പരം കണ്ട ഭാവം നടിച്ചില്ല . ഉദ്ഘാടന വേളയിൽ നിലവിളക്ക് കൊളുത്തുന്ന സമയത്തും ഇരുവരും അകലത്തിൽ നിന്നു. മുഖ്യമന്ത്രി പോകുന്നതിന് തൊട്ടുമുന്‍പ്, പോവുകയാണെന്ന ഭാവത്തില്‍ സതീശനോട് തലകുലുക്കി.