വർഷകാലം പാതി പിന്നിട്ടിട്ടും സംസ്ഥാനത്ത് പ്രതീക്ഷക്കൊത്ത് മഴയില്ല

google news
rain0

മൂലമറ്റം: വർഷകാലം പാതിയിലധികം പിന്നിട്ടിട്ടും സംസ്ഥാനത്ത് പ്രതീക്ഷക്കൊത്ത് മഴ ലഭിച്ചില്ല. ജൂൺ ഒന്ന് മുതൽ ശനിയാഴ്ച വരെ ജില്ലയിൽ സാധാരണ ലഭിക്കേണ്ടിയിരുന്നത് 1283.5 മില്ലിമീറ്റർ മഴയാണ്. എന്നാൽ, ലഭിച്ചത് 951.7 മില്ലിമീറ്റർ മാത്രം. ഇത് സാധാരണയെക്കാൾ 26 ശതമാനം കുറവാണ്. ഏറ്റവും കുറവ് മഴ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ്. ഇവിടങ്ങളിൽ യഥാക്രമം 39,38,35,37 ശതമാനം കുറവ് മഴയാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. എന്നാൽ, കാസർകോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ലഭിച്ച മഴ പ്രതീക്ഷിച്ചത്ര ഇല്ലെങ്കിൽ തന്നെയും മറ്റ് ജില്ലകളെ അപേക്ഷിച്ച് കൂടുതൽ ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ ഡാമുകളിൽ 2749.035 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഇന്നലെ വരെ അവശേഷിക്കുന്നുണ്ട്. ഇത് പൂർണ സംഭരണ ശേഷിയുടെ 66 ശതമാനമാണ്. കഴിഞ്ഞവർഷം ഇതേസമയം 2709.414 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ് അവശേഷിച്ചിരുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ സംഭരണിയായ ഇടുക്കി ഡാമിൽ 66 ശതമാനം ജലമാണ് അവശേഷിക്കുന്നത്. പമ്പ 60, ഷോളയാർ 83, ഇടമലയാർ 66, കുണ്ടള 86, മാട്ടുപ്പെട്ടി 67, കുറ്റ്യാടി 69, പൊന്മുടി 93 എന്നിങ്ങനെയാണ് മറ്റ് പ്രധാന വൈദ്യുതി വകുപ്പിന്‍റെ ഡാമുകളിലെ ജലനിരപ്പ്.

ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ച് ശനിയാഴ്ച മൂലമറ്റം വൈദ്യുതി നിലയത്തിൽ 14.174 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ ഗണ്യമായ കുറവുണ്ട്. ശനിയാഴ്ച സംസ്ഥാനത്തെ മൊത്ത വൈദ്യുതി ഉപഭോഗം 75.88 ദശലക്ഷം യൂനിറ്റാണ്. ഇതിൽ 36.10 ദശലക്ഷം യൂനിറ്റ് വൈദ്യുതി പുറത്തുനിന്ന് വാങ്ങിയപ്പോൾ 39.77 ദശലക്ഷം യൂനിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉൽപാദിപ്പിച്ചു. 

Tags