മഴക്കെടുതി നേരിടാൻ കേരളം സജ്ജം : മന്ത്രി കെ.രാജൻ

google news
k rajan

മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമെന്ന് മന്ത്രി കെ.രാജൻ. ജില്ലാ ഭരണകൂടങ്ങളോട് സജ്ജമാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ രാത്രിയാത്രാ നിരോധനം കളക്ടർമാർ തീരുമാനിക്കും. 

മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ അപകട സാധ്യതാ മേഖലകളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം നൽകിയതായും കെ.രാജൻ തൃശൂരിൽ പറഞ്ഞു.

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. കൊല്ലം ജില്ലയിൽ മൂന്ന് വീടുകൾ തകർന്നു. കൊല്ലം താലൂക്കിൽ രണ്ട് വീടുകളും പത്തനാപുരത്ത് ഒരു വീടുമാണ് തകർന്നത്. കനത്ത മഴയിൽ നാദാപുരം കച്ചേരിയിൽ വീട് തകർന്നു.

കൊച്ചി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും കനത്ത വെള്ളക്കെട്ട് തുടരുകയാണ്. മഴയിൽ നഗരത്തിലെ ജ്യൂ സ്ട്രീറ്റ് റോഡ്, എം.ജി റോഡ് പരിസരം, കലൂർ കത്രൃക്കടവ് റോഡ്, നോർത്ത് പരിസരം, എറണാകുളം കെഎസ്ആർടിസി, ബാനർജി റോഡ്, എസ്എ റോഡ്, മേനക ജംക്ഷൻ, പരമാര റോഡ്, കലാഭവൻ റോഡ്, കലൂർ, പുല്ലേപ്പടി, സലിംരാജ റോഡ്, കടവന്ത്ര, പനമ്പിള്ളി തുടങ്ങിയ മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴയ്ക്ക് ശമനമാകാഞ്ഞതോടെ വാഹന യാത്രക്കാരും വലഞ്ഞു. 

നിരത്തുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ചിലയിടങ്ങളിൽ ഗതാഗതക്കുരുക്കിന് കാരണമായി. കച്ചേരിപ്പടി, എംജി റോഡ്, എന്നിവിടങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് വാഹനങ്ങൾ ഇഴഞ്ഞു നീങ്ങിയത് ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. കെഎസ്ആർടിസി സ്റ്റാൻഡ് വെള്ളത്തിൽമുങ്ങിയതോടെ, ബസുകൾ സ്റ്റാൻഡിന് പുറത്തു നിർത്തി യാത്രക്കാരെ കയറ്റി. ബസ് സ്റ്റാൻഡ് പരിസരത്തെ ഇടറോഡുകളിലും വെള്ളത്തിലായി.

Tags