കരിമണൽ മാഫിയയുടെ ബിനാമി; കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് കോടികൾ ഉണ്ടാക്കി; ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് നൽകി കെ സി വേണുഗോപാൽ

kc sobha

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് എഐസിസി ജനറൽ സെക്രട്ടറിയും കോണ്‍​ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ കെ സി വേണുഗോപാൽ. ക്രിമിനൽ മാനനഷ്ട കേസാണ് ഫയൽ ചെയ്തത്. ആലപ്പുഴ ഒന്നാം ക്ലാസ് മാജിസ്‌ട്രേറ്റ് കോടതിയിലാണ് കെ സി വേണുഗോപാൽ പരാതി നൽകിയത്. കെ സി വേണുഗോപാലിന് വേണ്ടി മാത്യുകുഴൽനാടൻ ഹാജരായി. 

2004ൽ രാജസ്ഥാനിലെ അന്നത്തെ ഖനി മന്ത്രിയുമായി ചേർന്ന് കെ.സി വേണുഗോപാലിന് ബിനാമി ഇടപാട് ഉണ്ടെന്നായിരുന്നു ശോഭസുരേന്ദ്രന്റെ ആരോപണം. രാജസ്ഥാനിലെ മുന്‍ മെനിങ്ങ് ഡിപ്പാർട്ട്മെൻ്റ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് വേണുഗോപാല്‍ കോടികൾ ഉണ്ടാക്കിയെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു. 

കിഷോറാം ഓലയും കെ സി വേണു​ഗോപാലും ചേർന്ന് അന്താരാഷ്ട്രതലത്തിൽ പല തരത്തിലുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു. ഓലെയുമായി ചേർന്ന് കരിമണൽ വ്യവസായികളിൽ നിന്ന് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിഎന്നും ശോഭ ആരോപിച്ചിരുന്നു.