പറഞ്ഞതിൽ കുറ്റബോധമില്ല, മാപ്പും പറയില്ല; കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ മത്സരത്തിന് വരരുത്; അധിക്ഷേപ പരാമർശത്തിൽ ഉറച്ച് സത്യഭാമ

sathyabhama

തിരുവനന്തപുരം: നടനും നർത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനുനേരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഉറച്ച് കലാമണ്ഡലം സത്യഭാമ. സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവര്‍ മത്സരത്തിന് വരരുത് എന്നും അവർ ആവർത്തിച്ചു. കടുത്ത പ്രതിഷേധങ്ങൾ പല ഭാഗത്ത് നിന്ന് ഉയർന്നിട്ടും ഖേദപ്രകടനം നടത്താനോ, പ്രസ്‌താവന പിൻവലിക്കാനോ അവർ തയ്യാറായില്ല.

'ഞാൻ എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. മോഹിനിയാട്ടം പുരുഷൻമാർ അവതരിപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് സൗന്ദര്യം വേണം. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോള്‍ പലരും മത്സരങ്ങള്‍ക്ക് വരുന്നതെന്നും സത്യഭാമ പറഞ്ഞു.
വർണവെറി നടന്നുവെന്നതിന് പോലീസിനും കോടതിയ്ക്കും തെളിവു വേണ്ടേ. വ്യക്തിയുടെ പേര് പറഞ്ഞാലേ കുഴപ്പമുള്ളു. പരാമർശത്തിൽ ഒരു കുറ്റബോധവും ഇല്ല. ഞാൻ ഇനിയും പറയും. എന്റെ കലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഞാൻ പ്രതികരിക്കും. ഞാൻ സൗന്ദര്യത്തെക്കുറിച്ചേ പറഞ്ഞുള്ളൂ. നിങ്ങളുടെ തൊഴിൽപോലെയല്ല, ഇതിന് അത്യാവശ്യം സൗന്ദര്യം വേണമെന്നും സത്യഭാമ പറഞ്ഞു.

യുവജനോത്സവത്തിന് മാർക്കിടുമ്പോൾ സൗന്ദര്യത്തേക്കുറിച്ചുള്ള കോളം എടുത്തുകളയിക്കാൻ നിങ്ങളെക്കൊണ്ട് പറ്റുമോ? എത്രയോ സ്ഥലത്ത് സൗന്ദര്യമില്ലാത്ത കുട്ടിയ്ക്ക് മാർക്ക് കൊടുത്തിട്ട് എന്റെ അടുത്തുവന്ന് ചിലർ ചോദിച്ചിട്ടുണ്ട് എന്ത് സൗന്ദര്യമുണ്ട് ആ കുട്ടിക്കെന്ന്. കറുത്തകുട്ടിയ്ക്ക് പരിശീലനം നൽകും, എന്നാൽ മോളേ മത്സരത്തിന് പോകേണ്ട എന്നുപറയും. സൗന്ദര്യമില്ലാത്ത കുട്ടിയ്ക്ക് സൗന്ദര്യം ഉണ്ടാക്കിയെടുക്കുകയാണ് ഇപ്പോൾ പലരും. സൗന്ദര്യം തീരെ ഇല്ലാത്തവർ മോഹിനിയാട്ടത്തിലേക്ക് വരരുത്. ഭം​ഗിയുള്ളവരും സൗന്ദര്യമുള്ളവരും മോഹിനിയാട്ടത്തിലേക്ക് വന്നാലേ മോഹിനിയാട്ടത്തിന് ഭം​ഗിയുള്ളൂ. മോഹിനിയാട്ടം പെൺകുട്ടികളേ ചെയ്യാവൂ എന്നും സത്യഭാമ പറഞ്ഞു.

Tags