'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്; പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം; രാഹുല്‍ മാങ്കൂട്ടത്തിലിനും സല്‍മയ്ക്കും വക്കീല്‍ നോട്ടിസ് അയച്ച് ആര്‍എസ്എസ്

rahul

ഗാന്ധിയെ കൊന്നത് ആര്‍എസ്എസാണെന്ന് പ്രസംഗിച്ചതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സല്‍മക്കും വക്കീല്‍ നോട്ടീസ്. മലപ്പുറം ആര്‍എസ്എസ് സഹ കാര്യ വാഹക് കൃഷ്ണകുമാര്‍ ആണ് ഇരുവര്‍ക്കും നോട്ടീസ് അയച്ചത്.
ജനുവരി മുപ്പതിന് മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് ഫാഷിസ്റ്റ് വിരുദ്ധ സംഗമം' എന്ന പരിപാടിയിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്.
ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് എന്ന് പറഞ്ഞതിന് മാപ്പ് പറയണം എന്നാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം. ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് തന്നെയാണെന്ന് ഒരായിരം തവണ കോണ്‍ഗ്രസ് ഉറക്കെ വിളിച്ചു പറയുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പരിപാടിയില്‍ പറഞ്ഞിരുന്നു.
ശരീരത്തെ കാര്‍ന്നു തിന്നുന്ന വൈറസുകളെ പോലെ രാജ്യത്തെ നശിപ്പിക്കുന്ന ഭീകരമായ വൈറസാണ് ആര്‍എസ്എസ് എന്നാണ് തമിഴ് എഴുത്തുകാരിയും ഡിഎംകെ വക്താവുമായ സല്‍മ പരിപാടിയില്‍ പറഞ്ഞത്. ഇത് ഇരുവരും പിന്‍വലിക്കണമെന്നാണ് ആര്‍എസ്എസ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


 

Tags