'വീട്ടിൽ വന്നപ്പോൾ ഇന്ദുജയുടെ മുഖത്ത് മര്‍ദ്ദനമേറ്റ് നീര് വച്ചിരുന്നു, എന്നാൽ എത്ര ചോദിച്ചിട്ടും ഒന്നും പറയാൻ അവൾ തയ്യാറായില്ല' : ഇന്ദുജയുടെ പിതൃ സഹോദരൻ

indhuja
indhuja

തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തിൽ നവവധു തൂങ്ങിമരിച്ച സംഭവത്തിൽ ഭര്‍ത്താവിനും കുടുംബത്തിനും നേരെ ആരോപണങ്ങളുമായി യുവതിയുടെ ബന്ധു. അവരുടെ വീട്ടിലേക്ക് ചെല്ലാൻ മാതാപിതാക്കളെ പോലും അനുവദിക്കാറില്ലെന്നും അവളെ വീട്ടിലേക്ക് വിടാറില്ലെന്നും ഇന്ദുജയുടെ പിതൃ സഹോദരന്‍ സുനിൽ കുമാര്‍ പറഞ്ഞു.   എന്റെ ചേട്ടന്റ മകൾ ഒരിക്കലും ഇത് ചെയ്യില്ല. അവൾക്ക് ആവശ്യത്തിന് വിദ്യാഭ്യാസമുണ്ട്.

മാന്യമായ ഒരു ജോലിയുണ്ട്. അതുകൊണ്ടുതന്നെ അവളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച് മരണപ്പെടുത്തിയതാണ്. ഈ മാസം അഞ്ചാം തിയതി ആയാൽ വിവാഹം കഴിഞ്ഞ് നാല് മാസം ആവും. കൊണ്ടുപോയ ശേഷം രണ്ട് തവണ മാത്രമാണ് അവൾ വീട്ടിലേക്ക് വന്നത്. അവരുടെ വീട്ടിലേക്ക് ചെല്ലാനും സമ്മതിക്കില്ല. ഇവളുടെ അച്ഛനെയും അമ്മയെയും അങ്ങോട്ട് അടുപ്പിക്കാറില്ല.

അവൾ വീട്ടിലേക്ക് വന്നപ്പോൾ പറഞ്ഞത്, മാനസികമായും ശാരീരികമായും പീഡനമാണെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇതിന്റെ കാരണം ചോദിച്ചാൽ വ്യക്തമായി ഉത്തരം തരില്ല.

വിവാഹം കഴിഞ്ഞ് ആദ്യം വന്നപ്പോൾ സന്തോഷത്തിലായിരുന്നു. എന്നാൽ പിന്നീട് വന്നപ്പോൾ മുഖത്ത് മര്‍ദ്ദനമേറ്റ് നീര് വച്ചിരുന്നു. മാനസികമായി ആകെ തളര്‍ന്ന നിലയിലാണ് വന്നത്. എത്ര ചോദിച്ചിട്ടും പക്ഷെ ഒന്നും പറയാൻ അവൾ തയ്യാറായില്ലെന്നും ഇന്ദുജയുടെ പിതൃ സഹോദരൻ പറഞ്ഞു.

അതേസമയം, ഇന്ദുജയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ മൃതദേഹത്തിൽ നടന്ന പരിശോധനയിലാണ് മർദ്ദനമേറ്റ പാടുകൾ കണ്ടത്. ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലുമാണ് പാടുകൾ കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവ് അഭിജിത് പൊലീസ് കസ്റ്റഡിയിലാണ്. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് അച്ഛൻ ശശിധരൻ ആരോപിച്ചിരുന്നു..

ആദിവാസി സമൂഹത്തിൽ നിന്നുള്ള ഇന്ദുജയും അഭിജിത്തും രണ്ട്  വർഷത്തോളം പ്രണയത്തിലായിരുന്നു. പക്ഷെ ഇവരുടെ വിവാഹത്തിന് വീട്ടുകാർക്ക് സമ്മതമായിരുന്നില്ല.

നാല് മാസം മുൻപ് ഇന്ദുജയെ വീട്ടിൽ നിന്ന് അഭിജിത്ത് വിളിച്ചിറക്കി. പിന്നീട് സമീപത്തെ അമ്പലത്തിൽ  പോയി താലി ചാർത്തിയ ശേഷം ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇവർ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ലെന്നാണ് വിവരം. സ്വന്തം വീട്ടുകാരുമായി ഇന്ദുജക്ക് കാര്യമായ ബന്ധം വിവാഹശേഷം ഉണ്ടായിരുന്നില്ല. അഭിജിത്തിൻ്റെ വീട്ടിലേക്ക് തങ്ങളെ കയറ്റാറില്ലെന്ന് ഇന്ദുജയുടെ അച്ഛൻ ശശിധരനും പറയുന്നു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ അഭിജിത്തിന്റെ വീട്ടിൽ രണ്ടാമത്തെ നിലയിലെ ജനലിൽ തൂങ്ങിമരിച്ച നിലയിലാണ് ഇന്ദുജയെ കണ്ടെത്തിയത്. ഈ സമയത്ത് അമ്മൂമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത് എന്നാണ് അഭിജിത്തിന്റെ മൊഴി.

സംഭവത്തിൽ കൊലപാതകമെന്നടക്കം ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഇന്ന് നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ മൃതദേഹത്തിൽ പരിശോധന നടത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ഇന്ദുജയുടെ അച്ഛൻ ശശിധരൻ കാണി പൊലീസിന് പരാതി നൽകി. തൻ്റെ സഹോദരി ആത്മഹത്യ ചെയ്യില്ലെന്ന് ഇന്ദുജയുടെ സഹോദരൻ ഷിനുവും പറഞ്ഞു. അഭിജിത്തിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

Tags