ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടി; 112 വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കി

copy during exam

സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷയിൽ കോപ്പിയടിച്ച  112 വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കി. വിദ്യാർത്ഥികളുടെ മാപ്പപേക്ഷ പരിഗണിച്ച് സേ പരീക്ഷയിൽ ഇവർക്ക് അവസരം നൽകും. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകർക്ക് എതിരെയും അച്ചടക്ക നടപടി ഉണ്ടാകും.

ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷകൾ നിയന്ത്രിക്കുന്നതിനായി എല്ലാ സ്‌കൂളുകളിലും പരീക്ഷാ സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ 112 വിദ്യാർത്ഥികൾ കോപ്പിയടിച്ചതായി കണ്ടെത്തിയത്. തുടർന്ന് ഈ വിദ്യാർത്ഥികൾക്കായി ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ പ്രത്യേക ഹിയറിങ് നടത്തി. കോപ്പിയടി സ്ഥിരീകരിച്ചതോടെ പരീക്ഷകൾ റദ്ദാക്കുകയായിരുന്നു. കടുത്ത അച്ചടക്ക നടപടികൾ വേണ്ടെന്നും കുട്ടികളുടെ പ്രായവും ഭാവിയും പരിഗണിച്ച് ഒരു അവസരം കൂടി നൽകാമെന്നും തീരുമാനിച്ചു.

അടുത്തമാസം നടക്കുന്ന സേ പരീക്ഷ കുട്ടികൾക്ക് എഴുതാൻ അവസരം നൽകി. ഇതിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ട സ്‌കൂൾ പ്രിൻസിപ്പൽമാരോട് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു

Tags