കശ്മീര്‍ റിക്രൂട്ട്മെന്റ് കേസ്: തടിയന്റവിടെ നസീര്‍ അടക്കം 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു
കൊച്ചി : കശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ തടിയയന്റവിടെ നസീര്‍ അടക്കം 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു.മൂന്നു പേരെ ഹൈക്കോടതി വെറുതെ വിട്ടു. രണ്ടാം പ്രതി കണ്ണൂര്‍ ഉറുവച്ചാല്‍ സ്വദേശി എം.എച്ച് ഫൈസല്‍, പതിനാലാം പ്രതി കണ്ണൂര്‍ പൊന്തവളപ്പ് സ്വദേശി മുഹമ്മദ് നവാസ്, പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഉമര്‍ ഫാറൂഖ് എനിവരെയാണ് വെറുതെ വിട്ടത്.
എല്ലാ പ്രതികളുടെയും ശിക്ഷ ജീവപര്യന്തമാക്കി സ്ഥിരപ്പെടുത്തി. ചില പ്രതികള്‍ക്ക് വിചാരണക്കോടതി ഇരട്ട ജീപര്യന്തം വിധിച്ചിരുന്നു. കേസില്‍ചില വകുപ്പുകള്‍ ഒഴിവാക്കിയ വിചാരണക്കോടതി ഉത്തരവിനെതിരെ എന്‍ഐഎ സമര്‍പ്പിച്ച അപ്പീലും ഹൈക്കോടതി അനുവദിച്ചു.കേസില്‍ പ്രതികള്‍ക്കെതിരെ തെളിവുണ്ടെന്ന എന്‍ഐഎ കോടതിയുടെ കണ്ടെത്തല്‍ ഹൈക്കോടതി ശരിവെച്ചു.
രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിന് പ്രതികള്‍ യുവാക്കളെ റിക്രൂട്ട് ചെയ്തതിനും ആയുധപരിശീലനം നല്‍കിയതിനും തെളിവുണ്ടന്നും കോടതി വ്യക്തമാക്കി. പ്രതികള്‍ ഗൂഢാലോചനയില്‍ പങ്കാളികളും നിയമവിരുദ്ധ നിരോധന പ്രവര്‍ത്തന നിയമത്തിന്റെ പരിധിയില്‍വരുന്ന കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടന്നും കോടതി കണ്ടെത്തി. കേസിലെ മൂന്നാം പ്രതി തടിയയന്റവിട നസീര്‍ ഭരണകൂടത്തിനെതിരെ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്നതിന് ശ്രമിച്ചന്നും മറ്റ് പ്രതികള്‍ നസീറുമായി ഗൂഡാലോചന നടത്തിയതിനും നസീറിനെ സഹായിച്ചതിനും തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കേസില്‍ എന്‍.ഐ.എ കോടതി വിധിക്കെതിരെ പ്രതികളും ദേശീയ അന്വേഷണ ഏജന്‍സിയും ല്കിയ അപ്പീലുകളാണ് ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രനും സി ജയചന്ദ്രനും അടങ്ങുന്ന ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.പ്രധാന പ്രതികളായ തടിയന്റവിട നസീര്‍, സര്‍ഫറസ് നവാസ്, സാബിര്‍ പി. ബുഹാരി, അബ്ദുല്‍ ജലീല്‍, അബ്ദുല്‍ ജബ്ബാര്‍ എന്നിവരടക്കം ശിക്ഷിക്കപ്പെട്ട 13 പ്രതികളും അപ്പീല്‍ നല്‍കിയിരുന്നു.
പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ചുമത്തിയ ചില കുറ്റങ്ങള്‍ വിചാരണക്കോടതി ഒഴിവാക്കിയതിനെതിരെയാണ് എന്‍.ഐ.എയുടെ അപ്പീല്‍. കേരളത്തിനകത്തും പുറത്തും വിവിധ കേന്ദ്രങ്ങളില്‍ മതപഠന ക്ലാസുകളെന്ന വ്യാജേന ഗൂഢാലോചന നടത്തി യുവാക്കളെ തെരഞ്ഞെടുത്ത് പരിശീലനം നല്കി കശ്മീരില്‍ സൈന്യത്തെ നേരിടാന്‍ നിയോഗിച്ചെന്നാണ് പ്രോസിക്യൂഷന് കേസ്. പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും, ജീവപര്യന്തവുമാണ് വിചാരണക്കോടതി വിധിച്ചത്.
24 പ്രതികളുണ്ടായിരുന്ന കേസില്‍ നാലുപേര്‍ കശ്മീരില്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ ഒളിവിലാണ്. ശേഷിച്ച 18 പ്രതികളില്‍ അഞ്ചുപേരെ വിചാരണക്കോടതി കുറ്റമുക്തരാക്കി. വിചാരണ നേരിട്ട 13 പ്രതികളും ശിക്ഷിക്കപ്പെട്ടു. കൊല്ലപ്പെട്ട നാലുപ്രതികള്‍ ബി.എസ്.എന്‍.എല്‍ നമ്ബറില്‍നിന്ന് കേരളത്തിലെ മറ്റുപ്രതികളുമായി ബന്ധപ്പെട്ടിരുന്നെന്ന എന്‍.ഐ.എ കണ്ടെത്തലിനെത്തുടര്‍ന്ന് ഈ നമ്പറുകളിലേക്ക് വിളിച്ചതിന്റെ രേഖകള്‍ വിചാരണക്കോടതിയില്‍ എന്‍.ഐ.എ ഹാജരാക്കിയിരുന്നു.