വണ്ടിപ്പെരിയാർ പീഡനക്കേസിൽ പെൺകുട്ടിയുടെ മാതാവിന്‍റെ റിട്ട് ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു

high court

കൊച്ചി: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു ​ കൊന്ന കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള മാതാവിന്‍റെ റിട്ട് ഹരജി​ ഹൈകോടതി ഫയലിൽ സ്വീകരിച്ചു. കുറ്റക്കാരനെ വെറുതേവിടുകയും അപ്പീൽ നൽകുകയും ചെയ്ത കേസിൽ പുനരന്വേഷണം സാധ്യമാകുമോ എന്ന  സംശയം കോടതി പ്രകടിപ്പിച്ചു.

ഹരജി പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ച് റിട്ട് ഹരജി ചീഫ് ജസ്റ്റിസിന്‍റെ പരിഗണനക്ക് കൈമാറി. മറ്റ് അപ്പീൽ ഹരജികൾക്കൊപ്പം റിട്ട് ഹരജി കൂടി ഏത് ബെഞ്ച് കേൾക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

കുറ്റവാളിയെ രക്ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ അന്വേഷണ സംഘത്തില്‍ നിന്നുണ്ടായി. തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തി. അന്വേഷണ ഉദ്യോഗസ്ഥന്‍ യഥാസമയം സംഭവ സ്ഥലത്ത് എത്തിയില്ല. തെളിവുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് കോടതിയില്‍ ഹാജരാക്കിയില്ല.

ഡി.എൻ.എ തെളിവുകള്‍ ശേഖരിക്കുന്നതിലും വീഴ്ചവരുത്തി. ഈ സാഹചര്യത്തില്‍ ഹൈകോടതിയുടെ മേല്‍നോട്ടത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ തലവനായി പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.

വീഴ്ചവരുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കട്ടപ്പന അഡീ. സെഷന്‍സ് കോടതി വിധിക്കെതിരെ പെണ്‍കുട്ടിയുടെ പിതാവും സർക്കാറും നൽകിയ അപ്പീൽ ഹൈകോടതിയുടെ പരിഗണനയിലാണ്​.

Tags