ജയിലില്‍ കഴിയുന്ന കെനിയന്‍ സ്വദേശിനിയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

high court

കേരളത്തില്‍ അനധികൃതമായി താമസിച്ചതിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന കെനിയന്‍ സ്വദേശിനിയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. ഗര്‍ഭച്ഛിദ്രത്തിന് അനുവദിച്ചുകൊണ്ടുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. 14 ആഴ്ച പിന്നിട്ട ഗര്‍ഭത്തിനാണ് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയത്. ഇന്ത്യക്കാരി അല്ല എന്ന കാരണത്താല്‍ രാജ്യത്തെ നിയമപ്രകാരമുള്ള അനുമതി നിഷേധിക്കേണ്ടതില്ലെന്ന് കോടതി അറിയിച്ചു.
വയറിലെ കൊഴുപ്പുനീക്കാന്‍ ശസ്ത്രക്രിയ നടത്തിയതിനാല്‍ മൂന്ന് വര്‍ഷത്തേക്ക് ഗര്‍ഭധാരണം പാടില്ലെന്ന മെഡിക്കല്‍ നിര്‍ദ്ദേശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. വിയ്യൂര്‍ ജയിലില്‍ കഴിയുന്ന ഹര്‍ജിക്കാരിയെ ഗര്‍ഭഛിദ്രത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹാജരാക്കാന്‍ കോടതി പറഞ്ഞു.

വിസ ചട്ടലംഘനത്തിന്റെ പേരില്‍ ജയിലില്‍ കഴിയുമ്പോള്‍ ഗര്‍ഭം തുടരുന്നത് ഹര്‍ജിക്കാരിക്കും ഗര്‍ഭസ്ഥ ശിശുവിനും ക്ലേശകരമാകുമെന്നാണ് വിലയിരുത്തല്‍. പാസ്‌പോര്‍ട്ടോ, വിസയോ ഇല്ലാതെ അനധികൃതമായി കേരളത്തില്‍ താമസിച്ചതിനാണ് യുവതി അറസ്റ്റിലായത്.
ജനുവരി 12നാണ് നെട്ടൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുമ്പോള്‍ ആണ് ഗര്‍ഭിണിയാണെന്ന് അറിയിച്ചത്. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി ജയില്‍ സൂപ്രണ്ടിന് അപേക്ഷ നല്‍കി. അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് യുവതി കോടതിയില്‍ എത്തിയത്.

Tags