'വഞ്ചനാ കേസുകളുള്ളവർ ഭാരവാഹികളാകരുത്': എസ്.എൻ ട്രസ്റ്റ് ബൈലോയിൽ നിർണായക ഭേദഗതി വരുത്തി ഹൈക്കോടതി
എസ് എന്‍ ട്രസ്റ്റിന്റെ ബൈലോയില്‍ നിര്‍ണായക ഭേദഗതി വരുത്തി ഹൈക്കോടതി. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന ഭേദഗതിയാണ് വരുത്തിയിരിക്കുന്നത്. വെള്ളാപ്പള്ളി നടേശനെയടക്കം ഈ വിധി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
മുന്‍ ട്രസ്റ്റ് അംഗം അഡ്വ ചെറുന്നിയൂര്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് ബൈലോ പുതുക്കി ഉത്തരവിറക്കിയത്. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന ഭേദഗതിയാണ് നിലവില്‍ വന്നത്.
കേസില്‍ കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. വിധി സ്വാഗതം ചെയ്ത് ശ്രീനാരായണ സഹോദര വേദിചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ രംഗത്തെത്തി.
കേസില്‍ ബൈലോ പരിഷ്‌കരണത്തിനായാണ് ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചത്. ട്രസ്റ്റിന്റെ സത്യസന്ധമായ നടത്തിപ്പിനെ പോലും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭേദഗതി. ട്രെസ്റ്റിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാന്‍ ഭേദഗതി വരുത്തണമെന്നും ജയപ്രകാശ് ചൂണ്ടിക്കാട്ടിയിരുന്നു. ട്രസ്റ്റ് സ്വത്ത് കേസില്‍ ഉള്‍പ്പെട്ടവര്‍ ഭാരവാഹിയായി ഇരുന്നാല്‍ കേസ് നടപടികള്‍ കാര്യക്ഷമമായി നടക്കില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.