മകളെ പീഡിപ്പിച്ച പിതാവിന് 139 വര്‍ഷം തടവും 5.85 ലക്ഷം പിഴയും; അമ്മയ്ക്കും അമ്മൂമ്മയ്ക്കും 10,000 പിഴ

court

പരപ്പനങ്ങാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 139 വര്‍ഷം കഠിനതടവും 5,85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. സംഭവം മറച്ചു വെച്ചതിന് അമ്മക്കും അമ്മൂമ്മക്കും പതിനായിരം രൂപ വീതം പിഴയും ചുമത്തി. പരപ്പനങ്ങാടി പോക്‌സോ അതിവേഗ കോടതി ജഡ്ജി എ ഫാത്തിമാബീവിയാണ് ശിക്ഷ വിധിച്ചത്.
2020 മേയ് 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 21നും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലുമായി പീഡനത്തിനിരയായ പെണ്‍കുട്ടി മറ്റ് ദിവസങ്ങളിലും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. 2020 മേയ് 21നും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലുമായി പീഡനത്തിനിരയായ മകള്‍ പിന്നീടും സമാനമായി പീഡിപ്പിക്കപ്പെട്ടതായി വിധിന്യായത്തില്‍ പറയുന്നു. സംഭവം അറിഞ്ഞിട്ടും പൊലീസില്‍ വിവരം അറിയികാത്തത് ചൂണ്ടിക്കാട്ടിയാണ് അമ്മക്കും അമ്മൂമ്മക്കും ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
ഒന്നാം പ്രതി പിഴത്തുക അടച്ചില്ലെങ്കില്‍ ആറു വര്‍ഷവും മൂന്നു മാസവുംകൂടി അധികതടവ് അനുഭവിക്കണം. രണ്ടും മൂന്നും പ്രതികള്‍ പിഴയടച്ചില്ലെങ്കില്‍ 15 ദിവസം കഠിനതടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. പിഴസംഖ്യ പൂര്‍ണമായും അതിജീവിതയ്ക്കുള്ളതാണ്. പ്രതികള്‍ പിഴയടക്കാത്തപക്ഷം നഷ്ടപരിഹാരം നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ഷമ മാലികാണ് ഹാജരായത്.

Tags