തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം : അറിയേണ്ടതെല്ലാം

election


ഇടുക്കി :  സ്വതന്ത്രവും നിക്ഷ്പക്ഷവും നീതിയുക്തവും ജനാധിപത്യപരവുമായ  തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം. 

ഇത് പ്രകാരം  തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും എല്ലാ പാര്‍ട്ടികളിലും ഉള്‍പ്പെടുന്ന സ്ഥാനാര്‍ത്ഥികളെയും നിരീക്ഷിക്കാനുള്ള സ്വാതന്ത്രവും അധികാരവുമുണ്ടാകും. പെരുമാറ്റ ചട്ടം ലംഘിച്ചാല്‍ കമ്മീഷന്‍ കര്‍ശനമായ നടപടി സ്വീകരിക്കുകയും ചെയ്യും.

 തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 16 മുതല്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു.  തെരഞ്ഞെടുപ്പ്‌നടപടിക്രമങ്ങള്‍ അവസാനിക്കുന്നത് വരെ പെരുമാറ്റ ചട്ടം നിലനില്‍ക്കും.

പൊതുവായ പെരുമാറ്റം

രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ചുള്ള വിമര്‍ശനം അവരുടെ നയങ്ങളിലും പരിപാടികളിലും മുന്‍കാല പ്രവര്‍ത്തനങ്ങളിലും മാത്രമായി പരിമിതപ്പെടുത്തണം. ജാതീയവും വര്‍ഗീയവുമായ വികാരങ്ങളെ കത്തിക്കുന്ന രീതിയില്‍ ഒന്നും തന്നെ തെരഞ്ഞെടുപ്പില്‍ വോട്ട് കരസ്ഥമാക്കാന്‍ വേണ്ടി ചെയ്യരുത്. പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനോ, സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ വിമര്‍ശിക്കാനോ അനുവദിക്കുന്നതല്ല. പ്രതിഷേധത്തിന്റെ ഭാഗമായി വീടുകള്‍ക്ക് പുറത്ത് പിക്കറ്റിംഗ്, പ്രകടനം എന്നിവ നടത്തിയാല്‍ നടപടി സ്വീകരിക്കും.

യോഗങ്ങള്‍

പൊതു യോഗങ്ങളോ റാലികളോ സംഘടിപ്പിക്കുന്നതിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ അതാത് ലോക്കല്‍ പൊലീസിന്റെ അനുമതി നേടുന്നതിനോടൊപ്പം നിര്‍ബന്ധമായും വിവരങ്ങള്‍ സുവിധ പോര്‍ട്ടലില്‍ നല്കി റിട്ടേണിങ് ഓഫീസര്‍മാരുടെ അനുമതിയും വാങ്ങേണ്ടതാണ്.  

ജാഥകള്‍

എതിരാളികളുടെ കോലങ്ങള്‍ നിര്‍മ്മിക്കാനോ കത്തിക്കാനോ അനുവദിക്കുന്നതല്ല. ഒരേ റൂട്ടില്‍ രണ്ട് എതിര്‍ പാര്‍ട്ടിക്കാര്‍ റാലി നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ പരസ്പരം അഭിമുഖീകരിക്കാത്ത തരത്തില്‍ വേണം റാലി നടത്താന്‍.

പോളിങ് ദിവസം

പോളിങ് ദിവസം പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ പോളിങ് ബൂത്തിനകത്ത് തിരിച്ചറിയല്‍ ബാഡ്ജുകള്‍ ധരിക്കണം. ബാഡ്ജുകളില്‍ പാര്‍ട്ടികളുടെ പേര്, ചിഹ്നം, സ്ഥാനാര്‍ത്ഥിയുടെ പേര് എന്നിവ ഉണ്ടാകരുത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സാധുവായ പാസ്സാേ, അധികാര പത്രമോ ഇല്ലാതെ ആരെയും പോളിംഗ് ബൂത്തില്‍ പ്രവേശിപ്പിക്കില്ല.

നിരീക്ഷകര്‍

 മാതൃകാ പെരുമാറ്റ ചട്ടലംഘനം സ്ഥാനാര്‍ത്ഥികള്‍ക്കോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ നിരീക്ഷകനേയും ഡിഇഒ,  ആര്‍ ഒ എന്നിവരെയോ അറിയിക്കാം.

അധികാരത്തിലുള്ള പാര്‍ട്ടി

മന്ത്രിമാര്‍ ഔദ്യോഗിക സന്ദര്‍ശനങ്ങളെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിക്കുകയോ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിക്കുകയാേ ചെയ്യരുത്. പൊതു ഖജനാവിന്റെ ചെലവില്‍ പരസ്യം പാടില്ല. സാമ്പത്തിക സഹായം, പദ്ധതികള്‍ സംബന്ധിച്ച് വാഗ്ദാനം, പുതിയ പദ്ധതികള്‍ക്ക് തറക്കല്ലിടല്‍ എന്നിവ അനുവദനീയമല്ല. പൊതു ഇടങ്ങളും റസ്റ്റ് ഹൗസുകളും ഭരണകക്ഷികള്‍ക്ക് മാത്രമാകാതെ എല്ലാ പാര്‍ട്ടികള്‍ക്കും തുല്യമായ പ്രവേശനം ഉണ്ടായിരിക്കണം.

പ്രകടനപത്രിക

1. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ അഴിമതിയല്ല.

2. ഭരണഘടന തത്വങ്ങള്‍ക്കും ആശയങ്ങള്‍ക്കും വിരുദ്ധമായതൊന്നും പ്രകടനപത്രികയില്‍ ഉണ്ടാകാന്‍ പാടില്ല.

3. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ യുക്തിക്ക് നിരക്കുന്നതും വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനുള്ള സാമ്പത്തിക സ്രോതസുകള്‍ സൂചിപ്പിക്കുന്നതുമാകണം.

4. വിവേചനാധികാരമുള്ള ഫണ്ടില്‍ നിന്നും സഹായങ്ങള്‍ പാടില്ല.

5. വോട്ടര്‍മാരെ സ്വാധീനിക്കുന്ന പുതിയ പദ്ധതികള്‍, സഹായങ്ങള്‍ എന്നിവ പ്രഖ്യാപിക്കാന്‍ പാടില്ല.

കമ്മീഷന്റെ അനുവാദമില്ലാതെ തുടരാവുന്ന പ്രവൃത്തികള്‍

1. മാതൃക പെരുമാറ്റ ചട്ടം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് ആരംഭിച്ച പ്രവൃത്തികള്‍ '

2. തൊഴിലുറപ്പ് പദ്ധതി പോലെ ഗുണഭോക്താക്കളെ നിലവില്‍ തെരഞ്ഞെടുത്തിട്ടുള്ള  പദ്ധതികള്‍.

3. പൂര്‍ത്തിയാക്കിയ പദ്ധതിയുടെ തുക നല്‍കല്‍.

4. ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് കമ്മീഷന്റെ മുന്‍കൂര്‍ അനുമതി വേണം.

5. അടിയന്തര പ്രാധാന്യമുള്ള ദുരിതാശ്വാസ പ്രവൃത്തികള്‍ ഏറ്റെടുക്കാം.

6. പൊതു ഖജനാവിലെ പണം ഉപയോഗിച്ച് പരസ്യങ്ങളോ ഹോള്‍ഡിങ്ങുകളോ പാടില്ല.

7. വോട്ടര്‍മാരെ അന്യായമായി സ്വാധീനിക്കുന്നതും തെരഞ്ഞെടുപ്പിന്റെ പരിശുദ്ധിക്ക് കളങ്കം ചാര്‍ത്തുന്നതുമായ വാഗ്ദാനങ്ങള്‍ ഒഴിവാക്കണം.

8. നടപ്പാക്കാന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍ മാത്രം നല്‍കി വോട്ടര്‍മാരുടെ വിശ്വാസം ആര്‍ജിക്കുവാന്‍ ശ്രമിക്കേണ്ടതാണ്.

9. പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത പ്രവൃത്തികള്‍ കര്‍മ്മ പഥത്തിലെത്തിക്കുന്നതിനാവശ്യമായ സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കിയിരിക്കണം.

10 . നിശ്ശബ്ദ പ്രചാരണ കാലയളവില്‍ ഒരുകാരണവശാലും പ്രകടന പത്രിക പ്രസിദ്ധീകരിക്കരുത്.

ശ്രദ്ധിക്കേണ്ടവ

വിവിധ വിഭാഗക്കാര്‍ തമ്മില്‍ സ്പര്‍ധ ഉണ്ടാക്കുന്ന പ്രചാരണങ്ങളാേ വ്യക്തിയുടെ സ്വകാര്യജീവിതത്തെ ആക്രമിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളോ പാടില്ല. പൊതുയോഗങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം. അത്തരം പരിപാടികള്‍ ജില്ലാ ഭരണകൂടം വീഡിയോഗ്രാഫിയിലൂടെ സ്പഷ്ടമായി നിരീക്ഷിക്കും. ഇത്തരം പരിപാടികളുടെ ചെലവ് ഐപിസി എസ്.171 എച്ച് പ്രകാരം വകയിരുത്തണം.

കൊടിതോരണങ്ങള്‍

ഒരു സ്ഥലത്ത് ഒരു സ്ഥാനാര്‍ത്ഥിയുടെയോ പാര്‍ട്ടിയുടെയോ പരമാവധി 3 കൊടികള്‍ മാത്രമേ പ്രദര്‍ശിപ്പിക്കാവൂ. ഒരാള്‍ക്ക് ഒന്നിലധികം പാര്‍ട്ടികളുടെ കൊടികള്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ ഒരു പാര്‍ട്ടി/സ്ഥാനാര്‍ത്ഥിക്ക് ഒന്ന് എന്ന രീതിയിലെ പാടുള്ളൂ. വാഹനങ്ങളില്‍ പരമാവധി ഒരടി *അരയടി വലിപ്പത്തിലുള്ള ഒരു കൊടി മാത്രമേ പാടുള്ളൂ. കൊടികെട്ടുന്ന പോളിന് 3 അടിയില്‍ കൂടുതല്‍ നീളം പാടില്ല. വാഹനങ്ങളില്‍ ബാനര്‍ പാടില്ല. റോഡ് ഷോകള്‍ക്ക് ആറ് അടി *നാലു അടി വലിപ്പത്തിലെ ബാനര്‍ കൈയ്യില്‍ പിടിക്കാം. ഒന്നോ രണ്ടോ ഉചിതമായ ചെറിയ സ്റ്റിക്കറുകള്‍ ഓരോ വാഹനത്തിലും പതിക്കാം. സ്‌പോട്ട് ലൈറ്റ്/സെര്‍ച്ച് ലൈറ്റ്/ഫ്‌ലാഷ് ലൈറ്റ് /സൈറണ്‍ എന്നിവ വാഹനങ്ങളില്‍ അനുവദനീയമല്ല.

സ്വകാര്യവ്യക്തിയുടെ സ്ഥലം / വാഹനങ്ങള്‍

1. സ്വകാര്യവസ്തുവില്‍/കെട്ടിടത്തില്‍ കൊടി/ബാനര്‍ എന്നിവ കെട്ടുന്നതിന് ഉടമയുടെ സ്വമേധയായുള്ള രേഖാമൂലമായ  അനുമതി ആവശ്യമാണ്.

2. സംസ്ഥാനത്ത് പ്രാദേശികമായുള്ള നിബന്ധനകള്‍ ബാധകം.

3. സ്വകാര്യ വാഹനങ്ങളില്‍ കൊടി, സ്റ്റിക്കര്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ അത് മറ്റ് യാത്രക്കാര്‍ക്ക് പ്രയാസം ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തണം.

4.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുവദിച്ചതൊഴികെയുള്ള ഒരു കൊമേഴ്‌സ്യല്‍ വാഹനവും പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല.

5. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നുകഴിഞ്ഞാല്‍ അനധികൃത പ്രചാരണ സമഗ്രഹികള്‍ സര്‍ക്കാര്‍ വസ്തുവകകളില്‍ നിന്ന് 24 മണിക്കൂറിനകവും പൊതുഇടങ്ങളില്‍ നിന്നും 48 മണിക്കൂറിനുള്ളിലും സ്വകാര്യ വസ്തുവില്‍ നിന്ന് 72 മണിക്കൂറിനുള്ളിലും നീക്കം ചെയ്യണം.

സ്ഥാനാര്‍ത്ഥികളുടെ/രാഷ്ട്രീയ പാര്‍ട്ടികളുടെ താത്കാലിക ഓഫീസ്

രാഷ്ട്രീയപാര്‍ട്ടികളുടെ താല്‍ക്കാലിക ഓഫീസ് കയ്യേറ്റ ഭൂമി, ആരാധനാലയങ്ങള്‍, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയില്‍ എന്നിവിടങ്ങളില്‍ അനുവദനീയമല്ല. പാര്‍ട്ടി ചിഹ്നം/ഫോട്ടോ അടങ്ങിയിട്ടുള്ള ഒരു കൊടി/ബാനര്‍ മാത്രമേ പാടുള്ളൂ. ബാനറിന്റെ വലിപ്പം 4 അടി ഃ 8 അടിയില്‍ അധികരിക്കരുത്. ചെലവ് നിരീക്ഷകന്‍ താത്കാലിക ഓഫീസ് നിരീക്ഷിക്കുകയും അതിന്റെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ ചെലവ് കണക്കില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്യും.

മറ്റ് നിബന്ധനകള്‍

പ്രചാരണത്തിന് മൃഗങ്ങളെ ഉപയോഗിക്കരുത്. പ്രതിരോധസേന/സേനാംഗങ്ങള്‍ എന്നിവരുടെ ഫോട്ടോ പ്രചാരണത്തിന് ഉപയോഗിക്കുവാന്‍ പാടില്ല. ബാലവേല പാടില്ല. പ്ലാസ്റ്റിക്/പോളിത്തീന്‍ എന്നിവ പ്രചാരണത്തിന് ഉപയോഗിക്കരുത്.