ഏഴുവര്‍ഷം കൊണ്ടു വിതരണം ചെയ്തത് പതിനാല് ലക്ഷം പൊതിച്ചോറുകള്‍; പാവങ്ങളെ അന്നമൂട്ടി ഡി.വൈ. എഫ്. ഐ പുതുചരിത്രം സൃഷ്ടിക്കുന്നു

fds

 കണ്ണൂര്‍: ഏഴുവര്‍ഷം കൊണ്ടു പതിനാലുലക്ഷം പൊതിച്ചോര്‍  നല്‍കി  വിപ്‌ളവയുവജന സംഘടനയായ ഡി.വൈ. എഫ്. ഐ പുതു ചരിത്രം സൃഷ്ടിക്കുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് മഴയിലും വെയിലിലും പ്രളയത്തിലും മുടങ്ങാതെ ഡി.വൈ. എഫ് ഐ പ്രവര്‍ത്തകര്‍ പൊതിച്ചോറുകള്‍ എത്തിക്കുന്നത്. 

രണ്ടായിരം ദിവസങ്ങള്‍ പിന്നിടുന്ന പദ്ധതിയില്‍ ഒരു ദിവസം ശരാശരി ഏഴുന്നൂറ് പൊതിച്ചോറുകളാണ് വിതരണം ചെയ്യുന്നത്. ലോകത്തൊരു  യുവജനസംഘടനയും ഇത്തരത്തിലൊരു ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്നതായി അറിവില്ലെന്നു ഏഴാംവര്‍ഷം പിന്നിട്ട പൊതിച്ചോറു വിതരണപദ്ധതിയുടെ ഭാഗമായി നടത്തിയ പ്രത്യേക പരിപാടിയില്‍ ഡി.വൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. 


 ഏഴാംവര്‍ഷം പൂര്‍ത്തിയാക്കിയ  പൊതിച്ചോറ് വിതരണപദ്ധതിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് സി.പി. എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ടാണ്. രോഗങ്ങള്‍ ദുരിതമനുഭവിക്കുന്ന അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ആശ്വാസം പകരുന്നതാണ് ഡി.വൈ. എഫ്. ഐ പൊതിച്ചോര്‍ പദ്ധതിയെന്ന് വൃന്ദാകാരാട്ട് പറഞ്ഞു. രാജ്യത്ത് തന്നെ അപൂര്‍വ്വമായ ഒരു ജീവകാരുണ്യപ്രവര്‍ത്തനമാണിതെന്നും വൃന്ദാകാരാട്ട് പറഞ്ഞു. 

 ഏഴാംവാര്‍ഷികത്തിന്റെ ഭാഗമായി പാല്‍പായസമടക്കം വിതരണം ചെയ്തിരുന്നു. നൂറുകണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. സി. പി. എം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി, സി.പി. എം കണ്ണൂര്‍ ജില്ലാആക്ടിങ് സെക്രട്ടറി ടി.വി രാജേഷ്, യുവജനകാര്യകമ്മിഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് അഫ്‌സല്‍ സ്വാഗതം പറഞ്ഞു.

Tags