നാലാം ക്ലാസ്സുകാരനെ ലഹരി നൽകി പീഡിപ്പിച്ച കേസ് : പ്രതിക്ക് 73 വർഷം കഠിന തടവ്

court

പത്തനംതിട്ട: നാലാം ക്ലാസ്സുകാരനെ ലഹരി നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 73 വർഷം കഠിന തടവ്. ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന് എത്തിയ എക്സൈസ് ഉദ്യോഗസ്ഥനോട് ഒരു 13 വയസ്സുകാരൻ മനസ്സ് തുറന്നതോടെയാണ് പ്രതി ശിക്ഷിക്കപ്പെട്ടത്. അടൂർ അതിവേഗ കോടതിയാണ് പൊങ്ങലടി മറ്റയ്ക്കാട്ട് സ്വദേശി വിൽസൺ എന്ന പ്രതിക്ക്  73 വർഷം കഠിന തടവ് വിധിച്ചത്.

സംഭവത്തെ കുറിച്ച് എക്സൈസ് പറയുന്നതിങ്ങനെ- പത്തനംതിട്ട അടൂരിൽ ആണ് സംഭവം നടന്നത്. സ്‌കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന് എത്തിയ എക്സൈസ് ഉദ്യോഗസ്ഥനോട് ഒരു 13 വയസ്സുകാരൻ മനസ്സ് തുറന്നു. താൻ ആദ്യമായി ലഹരി ഉപയോഗിച്ചത് നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണെന്നും അത് തനിക്ക് തന്നയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു.    

അന്ന് അടൂർ എക്സൈസ് റേഞ്ച് ഓഫീസിൽ ജോലി ചെയ്തിരുന്ന, നിലവിൽ തിരുവല്ല എക്സൈസ് റേഞ്ച് ഓഫീസിൽ ജോലി ചെയ്യുന്ന ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എം കെ വേണുഗോപാൽ എന്ന ഉദ്യോഗസ്ഥനോടാണ് കുട്ടി ഇക്കാര്യം തുറന്നുപറഞ്ഞത്. പൊതുവെ കുട്ടികൾക്ക് കാക്കി യൂണിഫോം ധരിച്ചവരെ ഭയമാണ്. എത്ര അടുപ്പം കാണിച്ചാലും അവർ ഒന്ന് അകന്ന് നിൽക്കും. കുട്ടിക്കാലത്ത് ഭക്ഷണം കഴിച്ചില്ലെങ്കിൽ പോലീസ് വന്നു പിടിച്ചോണ്ട് പോകും എന്ന് പറഞ്ഞു അമ്മമാർ പേടിപ്പിക്കാറുണ്ടല്ലോ. അതിന്റെ പരിണിത ഫലമാകാം ഇതെന്ന് എക്സൈസ് പറയുന്നു. 

എന്നാലിവിടെ സംഭവിച്ചത് എക്സൈസ് മാമനോട് തുറന്നു പറയാൻ കുട്ടി ധൈര്യപ്പെട്ടു. നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് കളിസ്ഥലത്തിന് സമീപത്തുള്ള ആളില്ലാത്ത വീടിന്റെ ശുചിമുറിയിൽ കൊണ്ടുപോയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. ലഹരി മരുന്ന് നൽകിയാണ് പ്രതി പീഡനത്തിന് അനുകൂല സാഹചര്യമൊരുക്കിയത്. മൂന്ന് വർഷത്തോളം ഇത് തുടർന്നു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ വേണുഗോപാൽ ഇത് കൊടുമൺ പൊലീസ് സ്റ്റേഷൻ  എസ്എച്ച്ഒയെ അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങിയപ്പോൾ കുട്ടി പറഞ്ഞതെല്ലാം സത്യമെന്ന് ബോധ്യപ്പെട്ടു. 

പൊങ്ങലടി മറ്റയ്ക്കാട്ട് സ്വദേശി വിൽസൺ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. എക്സൈസ് ഓഫീസർ വേണുഗോപാൽ പ്രധാന സാക്ഷിയായ ആ കേസിന്റെ വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നത്. മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വേണുഗോപാലിനെ എക്സൈസ് അഭിനന്ദിച്ചു. 

Tags