തോർത്ത് എത്തിക്കാൻ വൈകിയതിൽ ഭർത്താവ് ബെൽറ്റ് കൊണ്ടടിച്ചു ; കാഴ്ച നഷ്ടമായെന്ന പരാതിയുമായി യുവതി
മലപ്പുറം: ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് കാഴ്ച നഷ്ടപ്പെട്ടെന്ന് യുവതിയുടെ പരാതി. കരിപ്പൂര്‍ കൊളത്തൂരിലെ കുറ്റിക്കാട്ടില്‍ നഫിയയാണ് ഭര്‍ത്താവ് കാരാട് തൈത്തൊടി ഫിറോസ്ഖാനെതിരേ വാഴക്കാട് പോലീസ്സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് തന്നെ നിരന്തരം വിവിധ കാരണങ്ങള്‍പറഞ്ഞ് മര്‍ദിക്കാറുണ്ടെന്നും ജൂലായ് 15-ന് അകാരണമായി മര്‍ദിച്ച് ഒരു കണ്ണിന് പരിക്കേല്‍പ്പിച്ചുവെന്നും നഫിയ മലപ്പുറത്തു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കണ്ണിനു പരിക്കേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കണ്ണിന്റെ 90 ശതമാനം കാഴ്ച പോയെന്നും ഇവര്‍ പറഞ്ഞു.
ഭര്‍ത്താവ് വാഴയൂര്‍ ഭര്‍ത്താവ് കാരാട് തൈത്തൊടി ഫിറോസ്ഖാനെ പിതാവ് മുഹമ്മദ്കുട്ടി, മാതാവ് സഫീയ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഫിറോസ്ഖാനെ മലപ്പുറം ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കുളിമുറിയിലേക്ക് തോര്‍ത്ത് എത്തിക്കാന്‍ വൈകിയെന്ന് പറഞ്ഞായിരുന്നു 15-ാം തീയതിയിലെ മര്‍ദനം. ബെല്‍റ്റ് കൊണ്ട് നിരന്തരം അടിച്ചു. അഞ്ചാമത്തെ അടിയാണ് കണ്ണിന് കൊണ്ടത്. കണ്ണിന്റെ ഞരമ്പിന് ചതവുണ്ടായെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും നഫിയ വിശദീകരിച്ചു.
2011-ലാണ് നഫിയയും ഫിറോസ്ഖാനും വിവാഹിതരായത്. അന്നുമുതല്‍ ഗാര്‍ഹികപീഡനവും മര്‍ദനവും പതിവാണെന്നാണ് ഇവരുടെ ആരോപണം. ഭാര്യയാണെന്ന പരിഗണനപോലും ഭര്‍ത്താവ് നല്‍കാറില്ലെന്നും നഫിയ ആരോപിച്ചു.
യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് വാഴയൂര്‍ കാരാട് തൈത്തൊടി ഫിറോസ്ഖാന്‍, പിതാവ് മുഹമ്മദ്കുട്ടി, മാതാവ് സഫീയ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഫിറോസ്ഖാനെ അറസ്റ്റ് ചെയ്ത് മലപ്പുറം ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.