ഡിസംബറില്‍ ഇന്ത്യയിലേക്കുള്ള റഷ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതി റെക്കോര്‍ഡിട്ടു ​​​​​​​

google news
crude oil


ദില്ലി: ഡിസംബറില്‍ ഇന്ത്യയിലേക്കുള്ള റഷ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതി റെക്കോര്‍ഡിട്ടു. ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി മോസ്‌കോ കുറച്ച് മാസങ്ങളായി തുടരുകയാണ്. എനര്‍ജി കാര്‍ഗോ ട്രാക്കര്‍ വോര്‍ടെക്‌സയുടെ കണക്കുകള്‍ പ്രകാരം ഡിസംബറില്‍ ഇന്ത്യ ആദ്യമായി റഷ്യയില്‍ നിന്ന് പ്രതിദിനം 1 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തു. 


ഡിസംബറില്‍ മാത്രം റഷ്യ 1.19 ദശലക്ഷം ബിപിഡി ക്രൂഡ് ഓയില്‍ ഇന്ത്യക്ക് നല്‍കി. നവംബറില്‍  റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത് 909,403 ബിപിഡി ക്രൂഡ് ഓയിലാണ്. മുന്‍പ് ഇന്ത്യ റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തത് 2022 ജൂണിലാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 25 ശതമാനവും റഷ്യയില്‍ നിന്നാണ്. 


റഷ്യയുടെ കടല്‍ വഴിയുള്ള എണ്ണയ്ക്ക് യൂറോപ്യന്‍ യൂണിയനും യുഎസും വിലനിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോഗവും ഇറക്കുമതിയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അസംസ്‌കൃത എണ്ണയുടെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. 

ഡിസംബറില്‍ ഇന്ത്യ ഇറാഖില്‍ നിന്ന് 803,228 ബിപിഡി എണ്ണയും സൗദി അറേബ്യയില്‍ നിന്ന് 718,357 ബിപിഡി എണ്ണയും ഇറക്കുമതി ചെയ്തതായി വോര്‍ടെക്സ പറഞ്ഞു. 2022 ഡിസംബറില്‍ 323,811 ബിപിഡി എണ്ണ വിറ്റഴിച്ച് യുഎസിനെ പിന്തള്ളി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ഇന്ത്യയുടെ നാലാമത്തെ വലിയ എണ്ണ  വിതരണക്കാരായി.

ഉക്രൈന്‍ അധിനിവേശത്തെ തുടര്‍ന്നാണ് പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയെ വിലക്കിയത്. ഇതോടെ റഷ്യ ഓയില്‍ വില കുറച്ചു. വിലക്കിഴിവില്‍ വ്യാപാരം ആരംഭിച്ചതുമുതല്‍ റഷ്യന്‍ എണ്ണയോടുള്ള ഇന്ത്യയുടെ പ്രിയം കൂടി. റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തിനുമുമ്പ്, മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളില്‍ നിന്നായിരുന്നു എണ്ണ ഇറക്കുമതി ചെയ്തത്. 

വോര്‍ടെക്സയുടെ കണക്കനുസരിച്ച്, 2021 ഡിസംബറില്‍ റഷ്യയില്‍ നിന്ന് ഇന്ത്യ പ്രതിദിനം 36,255 ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തു, ഇറാഖില്‍ നിന്ന് 1.05 ദശലക്ഷം ബിപിഡിയും സൗദി അറേബ്യയില്‍ നിന്ന് 9,52,625 ബിപിഡിയും.
 

Tags