കണ്ണൂരിൽ സുധാകരൻ പോരിനിറങ്ങുമ്പോൾ പിടിച്ചു കെട്ടാൻ ആര്? കരുത്തനെ ഇറക്കി കളം പിടിക്കാൻ സി.പി.എം
![election](https://keralaonlinenews.com/static/c1e/client/94744/uploaded/92236754e046e11cf5025761a8296358.jpg?width=823&height=431&resizemode=4)
കണ്ണൂർ : അനിശ്ചിതങ്ങൾക്കൊടുവിൽകണ്ണൂരിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ വീണ്ടും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന സാധ്യത പുറത്തുവന്നതോടെ മറുതന്ത്രം പയറ്റാൻ സി.പി.എം അണിയറ നീക്കം തുടങ്ങി.
കെ.സുധാകരന് ഒത്ത എതിരാളിയെ ഇറക്കി മണ്ഡലം തിരിച്ചു പിടിക്കാനാണ് സി.പി.എം ഒരുങ്ങുന്നത്. മുതിർന്ന വനിതാനേതാക്കളായ കെ.കെ. ശൈലജ, പി.കെ ശ്രീമതി എന്നിവരാണ് സാധ്യതാ പട്ടികയിൽ മുൻപന്തിയിലുള്ളത്.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി. ദിവ്യ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് എന്നിവരാണ് പുതുമുഖ നിരയിലുള്ളത്. എന്നാൽ എതിരാളികളെ സുധാകരനാവുമ്പോൾ പുതുമുഖ തന്ത്രം പാളുമോയെന്ന ആശങ്ക പാർട്ടിക്കുണ്ട് കണ്ണൂർ മണ്ഡലം കാൽ ലക്ഷം വോട്ടുകൾക്ക് ഇക്കുറി തിരിച്ചു പിടിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം ജില്ലാ നേതൃത്വം. കെ.സുധാകരനാണ് എതിർ ചേരിയിലെങ്കിൽ മത്സരം മുറുകാൻ സാധ്യതയുണ്ട്.
കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി കെ.സുധാകരൻ ഒന്നും ചെയ്തില്ലെന്നു സമർത്ഥിക്കാനുള്ള കുറ്റപത്രം എൽ.ഡിഎഫ് തയ്യാറാക്കും. കോൺഗ്രസിലെ ഗ്രൂപ്പ് പോരും കെ.സി വേണു ഗോപാൽ വിഭാഗത്തിൻ്റെ ഇടപെടലുകളും മുസ്ലീം ലീഗിൻ്റെ സുധാകരനോടുള്ള അതൃപ്തിയും തങ്ങൾക്കനുകൂലമായ വോട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം.
![](https://keralaonlinenews.com/static/c1e/static/themes/11/94744/4170/images/new-shopprix-ad.jpg)
എന്നാൽ സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിയിൽ ആശയകുഴപ്പമുണ്ട്. പി.കെ ശ്രീമതിയെ സ്ഥാനാർത്ഥിയാക്കുന്നതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് താൽപര്യമില്ല. മട്ടന്നൂർ എംഎൽഎയായകെ.കെ. ശൈലജ വടകരയിൽ മത്സരിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതിനു പുറമേ പുതുമുഖങ്ങൾ സ്ഥാനാർത്ഥികളായി വരണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ഒരു വിഭാഗം ഉയർത്തുന്നുണ്ട്.
ഈയൊരു സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ, ഡി.വൈ.എഫ്.ഐ സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ സനോജ് എന്നിവരുടെ പേരുകളാണ് പറഞ്ഞു കേൾക്കുന്നത്. കണ്ണൂർ മണ്ഡലം പിടിച്ചെടുക്കുകയെന്നത് സി.പി.എമ്മിന് അഭിമാന പോരാട്ടവും കോൺഗ്രസിന് നിലനിൽപ്പിൻ്റെ പ്രശ്നവുമാണ് സ്ഥാനാർത്ഥികൾ ആരായാലും തീ പാറുന്ന പോരാട്ടം ഉറപ്പാണ്.