തിരഞ്ഞെടുപ്പിലെ കനത്ത പരാജയം: സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ

pb

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ. കേരളത്തിൽ ബിജെപിയുടെ വളർച്ച പാർട്ടിക്ക് തിരിച്ചറിയാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണെന്നും പിബി ചോദിച്ചു. കേരളത്തിലെ സാഹചര്യം ഗുരുതരമാണ്. പാർട്ടിക്കെതിരായ വികാരം താഴെ തട്ടിൽ മനസിലാകാത്തത് എന്തുകൊണ്ടെന്ന് പഠിക്കും. തുടർച്ചയായ രണ്ടാം ലോക്സഭയിലും തിരിച്ചടി എങ്ങനെ സംഭവിച്ചു എന്ന് പഠിക്കണമെന്നും പിബിയിൽ വിലയിരുത്തലുണ്ടായി.‌

അതേസയം എൽഡിഎഫിന്റെ തോൽ‌വിയിൽ മുന്നണിക്കുള്ളിൽ തന്നെ കടുത്ത വിമ‍ർശനം ഉയരുന്നുണ്ട്. തിരഞ്ഞെടപ്പിൽ അലയടിച്ചത് മുഖ്യമന്ത്രി വിരുദ്ധ വികാരമാണെന്നാണ് ഉയരുന്ന വിമ‍ർശനം. സിപിഐഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് സിപിഐയുടെ വിവിധ ജില്ലാ കൗൺസിലുകളും രം​ഗത്തെത്തി. കോൺഗ്രസ് വോട്ട് മാത്രമല്ല ബിജെപിയിലേക്ക് പോയത്. മുന്നണിയുടെ അടിസ്ഥാന വോട്ടുകളും പോയിട്ടുണ്ടെന്നാണ് സിപിഐയുടെ വിലയിരുത്തൽ. 

ഇ പി ജയരാജൻെറ ജാവദേക്ക‍‍‍ർ കൂടിക്കാഴ്ചയും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗത്തിൽ വിമ‍ർശനം ഉയർന്നു. തിരുത്താൻ തയാറാല്ലെന്ന് മാ‍ർ കൂറിലോസിനെ‌തിരായ പരാമ‍ർശത്തിലൂടെ വ്യക്തമായി. രാജാവ് നഗ്നനാണെന്ന് പറയാൻ സിപിഐഎമ്മില്‍ ആളില്ല. സിപിഐ എങ്കിലും ആ റോൾ ഏറ്റെടുത്ത് ഇടതുപക്ഷ വോട്ടുകളെ പിടിച്ച് നി‍ർത്തണം എന്നാണ് അണികൾ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനമൊഴിയണമെന്നായിരുന്നു സിപിഐ തിരുവനന്തപുരം ജില്ല എക്സിക്യൂട്ടീവ് യോഗത്തിൽ ആവശ്യം ഉയർന്നത്. 

Tags