കോൺഗ്രസ് നയവും നേതൃത്വവുമില്ലാത്ത പാർട്ടിയായി മാറി : എം.വി ഗോവിന്ദൻ

mv govindan

കണ്ണൂർ: നരേന്ദ്ര മോഡി സർക്കാർ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും നിയന്ത്രിക്കുന്നത് സംഘ പരിവാർ സംഘടനകളാണെന്നും സി പി  എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

വടകരമണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കൂത്തുപറമ്പിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. 37% വോട്ടു മാത്രമുള്ള പാർട്ടിയാണ് ബി ജെ പി. എന്നാൽ ന്യൂനപക്ഷമായ ബി ജെ പിപത്ത് വർഷമായി രാജ്യം അടക്കിഭരിച്ചു കൊണ്ടിരിക്കുകയാണ്. 

ഭൂരിപക്ഷം വോട്ടുകൾ ഏകീകരിച്ചാൽ മോഡി സർക്കാരിനെ വലിച്ച് താഴെയിടാൻപ്രയാസമില്ല. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയില്ല.ബി ജെ പി യുടെ അതേ സ്വരം തന്നെയാണ്  കോൺഗ്രസിനുമുള്ളത്.

ഭരണഘടന സ്ഥാപനങ്ങളെയാകെ തങ്ങളുടെ വരുതിയിലാക്കികൊണ്ട് മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് കോൺഗ്രസ്‌ ദേശീയ നേതൃത്വം ഇതുവരെയും പ്രതികരിച്ചിട്ടില്ല.നയവും നേതൃത്വവുമില്ലാത്ത പാർട്ടിയായി കോൺഗ്രസ്‌ മാറിയിരിക്കുന്നു. 

ടൗൺ സ്ക്വയർ പരിസരത്ത് നടന്ന പൊതുയോഗത്തിൽ കെ പി മോഹനൻ എംഎൽഎ അധ്യക്ഷനായി. പി ജയരാജൻ,വത്സൻ പനോളി, എ പ്രദീപൻ,സബാഹ് പുല്പറ്റ , യു ബാബു ഗോപിനാഥ് , പാട്യം രാജൻ, കെ കെ സലിം, രവീന്ദ്രൻ കുന്നോത്ത്, മാറോളി ശ്രീനിവാസൻ തുടങ്ങിയവർ പ്രസംഗിച്ചു.

ideal

Tags