ഓണ്‍ലൈന്‍ തട്ടിപ്പ്: കോട്ടയത്ത് വൈദികനില്‍ നിന്നും ഒരു കോടി നാല്‍പത്തിയൊന്ന് ലക്ഷം രൂപ തട്ടിയതായി പരാതി
Jan 19, 2025, 11:29 IST


കോട്ടയം: കടുതുരുത്തിയില്‍ ഓണ്‍ലൈന്‍ മൊബൈല്‍ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്ത് വൈദികനില്‍ നിന്നും പണം തട്ടിയതായി പരാതി. ഒരു കോടി നാല്‍പത്തിയൊന്ന് ലക്ഷം രൂപയാണ് വൈദികനില്‍ നിന്ന് തട്ടിയെടുത്തത്.
കാസർകോട് സ്വദേശിയായ വൈദികനാണ് പണം നഷ്ടപ്പെട്ടത്. വലിയ ലാഭം വാഗ്ദാനം ചെയ്താണു സംഘം വൈദികനുമായി ഇടപാടു സ്ഥാപിച്ചത്. ആദ്യം 50 ലക്ഷവും പിന്നീട് 17 ലക്ഷവും ഇടപാടുകാര്‍ക്കു നല്‍കി. വാഗ്ദാനം ചെയ്ത രീതിയില്‍ പണം തിരികെ നല്‍കിയതോടെ പലരില്‍ നിന്നായി 1.41 കോടി രൂപ സ്വരൂപിച്ച് വൈദികന്‍ വീണ്ടും നിക്ഷേപിച്ചു.
എന്നാല്‍ പിന്നീട് വൈദികന് സംഘത്തെ ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇതോടെയാണ് പരാതി നല്‍കിയത്. കടുത്തുരുത്തി പൊലീസിനാണ് വൈദികന്‍ പരാതി നല്‍കിയത്.