ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് ; ചിന്തജെറോം, വി.വസീഫ്, ഷിജുഖാന്‍ എന്നിവര്‍ പരിഗണനയില്‍
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംസ്ഥാനപ്രസിഡന്‍റ് സ്ഥാനത്തേക്ക് ചിന്ത ജെറോം, വി. വസീഫ്, ഷിജുഖാന്‍ എന്നിവര്‍ പരിഗണനയില്‍.എന്നാൽ സി.പി.എം സംസ്ഥാനസമിതിയിലേക്ക് ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട ചിന്തയെ ഡിവൈഎഫ്‌ഐ തലപ്പത്ത് കൊണ്ട് വരുന്നതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ഇതോടെയാണ് മന്ത്രി മുഹമ്മദ് റിയാസിന്‍റെ വിശ്വസ്തനായ കോഴിക്കോട് നിന്നുള്ള വി വസീഫിന് സാധ്യത വര്‍ധിച്ചത്. അതേസമയം വി.കെ സനോജ് സെക്രട്ടറി സ്ഥാനത്ത് തുടരും.
പത്തനംതിട്ടയില്‍ അടുത്താഴ്ച ആരംഭിക്കുന്ന സമ്മേളനത്തോടെ സി.പി.എമ്മിലെ യുവവനിതാ മുഖവും യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണുമായ ചിന്ത ജെറോമിനെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് പദവിയില്‍ കൊണ്ട് വരാനുള്ള നീക്കം പാര്‍ട്ടിയിലെ ഒരു വിഭാഗം നടത്തുന്നുണ്ട്. എറണാകുളത്ത് നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തോടെ ചിന്തജെറോമിനെ സംസ്ഥാനസമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
സംസ്ഥാന കമ്മിറ്റിയിലേക്കെത്തിയതിന് പിന്നാലെ ചിന്തയേ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് പദവിയില്‍ നിയോഗിക്കുന്നതിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുള്ളത്. പ്രസിഡന്‍റ് പദവിയില്‍ നിയോഗിച്ചാല്‍ ഇരട്ടപ്രമോഷനാകുമെന്നാണ് എതിര്‍ക്കുന്നവരുടെ വാദം.ഡി.വൈ.എഫ്.ഐയുടെ ചുമതലയുള്ള ഇ.പി ജയരാജന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഫ്രാക്ഷന്‍ യോഗത്തില്‍ കോഴിക്കോട് നിന്നുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ ജില്ലാസെക്രട്ടറിയുമായ വി.വസീഫിന്റെ പേര് സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് ഉയര്‍ന്ന് വന്നിട്ടുണ്ട്. മുന്‍ അഖിലേന്ത്യ പ്രസിഡന്റും മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ പിന്തുണയും വസീഫിനുണ്ട്.
തിരുവനന്തപുരം ജില്ലാസെക്രട്ടറി ഷിജുഖാന്‍റെ പേരും പ്രസിഡന്‍റ്, ട്രഷറര്‍ എന്നി സ്ഥാനങ്ങളിലേക്ക് പരിഗണനയിലുണ്ട്. എന്നാല്‍ സി.പി.എം നേതൃത്വം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ആറുമാസം മുന്‍പ് സെക്രട്ടറി പദവിയിലേക്കെത്തിയ വി.കെ സനോജ് ആ പദവിയില്‍ തുടരും.കൊല്ലത്ത് നിന്നുള്ള അരുണ്‍ ബാബുവാണ് ട്രഷറര്‍ പദവിയിലേക്ക് സജീവമായി പരിഗണിക്കുന്ന മറ്റൊരാള്‍.