അപൂര്‍വ്വമായ 'ഫ്‌ളോ ഡൈവര്‍ട്ടര്‍' ചികിത്സാ രീതിയിലിലൂടെ തലച്ചോറില്‍ അന്യൂറിസം ബാധിച്ച രോഗിയുടെ ജീവന്‍ രക്ഷപ്പെടുത്തി ആസ്റ്റർ മിംസ് കണ്ണൂർ

google news
Aster Mims Kannur

കണ്ണൂര്‍ : തലച്ചോറിലെ ധമനിയിലുണ്ടാകുന്ന അസാധാരണമായ വീക്കമാണ് അന്യൂറിസം എന്ന് പറയുന്നത്. അതീവ ഗുരുതരമായ രോഗാവസ്ഥയാണിത്. ഈ വീക്കം പൊട്ടിപ്പോയാല്‍ തലച്ചോറിനകത്ത് രക്തസ്രാവമുണ്ടാവുകയും, സ്‌ട്രോക്ക് സംഭവിക്കുകയും മരണം ഉള്‍പ്പെടെയുള്ള പ്രത്യാഘതങ്ങളിലേക്ക് നയിക്കാനിടയാവുകയും ചെയും. തല തുറന്നുള്ള ശസ്ത്രക്രിയയിലൂടെയാണ് സാധാരണ ഗതിയില്‍ ഈ അന്യൂറിസം നീക്കം ചെയ്യുക. ഈ മേഖലയിലുണ്ടായ ഏറ്റവും നൂതനമായ ചികിത്സാ പുരോഗതിയാണ് ഫ്‌ളോ ഡൈവര്‍ട്ട് എന്നത്. തല തുറക്കാതെ തുടയിലെ രക്തക്കുഴലുകൾ വഴി അന്യൂറിസം ബാധിച്ച തലച്ചോറിലെ രക്തക്കുഴലിലേക്ക് പ്രത്യേകം രൂപകല്‍പ്പന ചെയ്ത സ്റ്റെന്റ് പോലുള്ള ഉപകരണം സ്ഥാപിച്ച് അന്യൂറിസത്തെ അതിജീവിക്കുന്ന രീതിയാണിത്.

ആഗോളതലത്തില്‍ തന്നെ നൂതനമായ ഈ ചികിത്സാ രീതി ഉത്തര മലബാറില്‍ ആദ്യമായി ആസ്റ്റര്‍ മിംസ് കണ്ണൂരിൽ യാഥാര്‍ത്ഥ്യമായി. അസാധാരണമായ തലവേദനയുമായി ചികിത്സ തേടിയെത്തിയ 40 വയസ്സുകാരിയിലാണ് ഫ്‌ളോ ഡൈവര്‍ട്ടര്‍ ചികിത്സ വിജയകരമായി പൂര്‍ത്തീകരിച്ചത്. സാധാരണ ശസ്ത്രക്രിയയിലൂടെ ഈ അന്യൂറിസം നീക്കം ചെയ്യുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഈ സാഹചര്യത്തിലാണ് ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം ഡോ. ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ ഫ്‌ളോ ഡൈവര്‍ട്ടര്‍ ചികിത്സയുടെ സാധ്യതയെ പറ്റി ചിന്തിച്ചത്. ബന്ധുക്കളെ കാര്യങ്ങളുടെ അവസ്ഥ പറഞ്ഞ് മനസ്സിലാക്കി അവരുടെ സമ്മതത്തോടെ രോഗിയെ ഫ്‌ളോ ഡൈവട്ടര്‍ ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നു.

അന്യൂറിസത്തിന്റെ തീവ്രതയും ബാധിച്ച തലച്ചോറിന്റെ മേഖലയും കൃത്യമായി നിര്‍ണ്ണയിക്കാന്‍ ഡി എസ് എ, സി ടി സ്കാൻ തുടങ്ങിയ ഇമേജിങ്ങ് ടെക്‌നിക്കുകളാണ് സ്വീകരിച്ചത്. ഇതിലൂടെ അന്യൂറിസത്തെ കൃത്യമായി അടയാളപ്പെടുത്തി. തുടര്‍ന്ന് കീഹോള്‍ വഴി തകരാര്‍ സംഭവിച്ച രക്തക്കുഴലിലേക്ക് പ്രത്യേകം രൂപകല്‍പ്പന ചെയ്ത സ്റ്റെന്റ് പോലുള്ള ഉപകരണം കടത്തിവിട്ട് രക്തക്കുഴലിലെ കുമിളയെ (അന്യൂറിസം) ചുരുക്കുകയും രക്തപ്രവാഹം പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു. മറ്റ് ചികിത്സാ രീതികളെ അപേക്ഷിച്ച് വലിയ മുറിവില്ല എന്നതും, വേദന കുറവാണെന്നതും, വളരെ വേഗത്തില്‍ രോഗശാന്തിയും കുറഞ്ഞ ആശുപത്രിവാസം മതിയെന്നതും ഈരീതിയുടെ നേട്ടങ്ങളാണ്. 

ഫ്ളോ ഡൈവെട്ടറിന് പുറമെ തലച്ചോറിലെ രക്തക്കുഴല്‍ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള ബ്രെയിൻ അന്യുറിസം കോയലിംഗ്, എംബൊളൈസേഷന്‍, പക്ഷാഘാദത്തിനായുള്ള മെക്കാനിക്കൽ ത്രോംബക്ടമി, കാലിലെ രക്തക്കുഴലുകള്‍ അടഞ്ഞുണ്ടാകുന്ന വ്രണത്തിനുള്ള ആന്‍ജിയോപ്ലാസ്റ്റി, വെരിക്കോസ് വെയിനിനുള്ള ലേസര്‍, വെനാസില്‍, ഗര്‍ഭപാത്രത്തിലെ ഫൈബ്രോയിഡിനും പ്രോസ്‌റ്റേറ്റ് ഗ്രന്ഥിവീക്കത്തിനുമുള്ള എംബൊളൈസേഷന്‍, കരളിലെ കാന്‍സറിനുള്ള എംബൊളൈസേഷന്‍ തുടങ്ങിയ ചികിത്സകളും ഇന്റെർവെൻഷണൽ  റേഡിയോളജി വിഭാഗത്തിൽ ലഭ്യമാണ്. 

പത്രസമ്മേളനത്തില്‍ ഡോ. ദിലീപ് കുമാര്‍ സീനിയര്‍ കണ്‍സല്‍ട്ടന്റ്, ഇന്റര്‍വെന്‍ഷണള്‍ റേഡിയോളജി, ഡോ രമേശ് സി വി സീനിയർ കണ്‍സല്‍ട്ടന്റ് ന്യൂറോ സർജറി , ഡോ മഹേഷ് ഭട്ട് സീനിയർ കണ്‍സല്‍ട്ടന്റ് സ്പൈൻ സർജറി  & ന്യൂറോ സർജറി ഡോ ഷമീജ് മുഹമ്മദ് കണ്‍സല്‍ട്ടന്റ് സ്പൈൻ സർജറി  & ന്യൂറോ സർജറി വിവിൻ ജോർജ്, എ ജി എം ഓപ്പറേഷൻസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags