ദില്ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ കനത്ത തിരിച്ചടി നേരിട്ട് ബിജെപി

google news
bjp

ദില്ലി: ദില്ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ കനത്ത തിരിച്ചടി നേരിട്ട് ബിജെപി. 11 പ്രാദേശിക ബിജെപി നേതാക്കളാണ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. രോഹിണിയിലെ 53ാം വാര്‍ഡില്‍ നിന്നുള്ള 11 ബിജെപി നേതാക്കളാണ് ആം ആദ്മി പാര്‍ട്ടിയിലേക്ക് ചുവടുമാറിയത്. അവരുടെ കഠിനാധ്വാനത്തിന് അര്‍ഹമായ പരിഗണന ലഭിക്കാത്ത സാഹചര്യത്തിലാണ് അവര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാവ് ദുര്‍ഗേഷ് പതക് പറഞ്ഞു. 

കഴിഞ്ഞ 15 വര്‍ഷമായി അവര്‍ പാര്‍ട്ടിക്ക് വേണ്ടി കഠിനമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ പ്രദേശത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോഴെല്ലാം അധികാരികള്‍ അവരെ അവഗണിക്കുകയായിരുന്നു. ദുര്‍ഗേഷ് പതക് വിശദീകരിച്ചു. ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന ബിജെപി നേതാക്കളില്‍ മുന്‍ വാര്‍ഡ് വൈസ് പ്രസിഡന്റ് പൂജ അറോറ, മഹിള മോര്‍ച്ച മുന്‍ വൈസ് പ്രസിഡന്റുമാരായ ചിത്ര ലാംബ, ഭാവന ജെയിന്‍ എന്നിവരും ഉള്‍പ്പെടുന്നു. രോഹിണി പ്രദേശത്ത് വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തിയിരുന്നത്. അവര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നുമായിരുന്നു മുതിര്‍ന്ന ആം ആദ്മി നേതാവിന്റെ പ്രതികരണം. 

അതേ സമയം ദില്ലി എംസിഡി തിരഞ്ഞെടുപ്പിനുള്ള 134 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക എഎപി പുറത്തുവിട്ടു. 134 പേരുടെ പട്ടികയില്‍ 70 വനിതകള്‍ക്ക് ടിക്കറ്റ് നല്‍കിയിട്ടുണ്ട്. മുന്‍ എം.എല്‍.എ വിജേന്ദര്‍ ഗാര്‍ഗിനെ എം.സി.ഡി തെരഞ്ഞെടുപ്പില്‍ നറൈനയില്‍ നിന്ന് എ.എ.പി മത്സരിപ്പിക്കും. മറുവശത്ത് കോണ്‍ഗ്രസില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയിലേക്ക് വന്ന ദില്ലിയിലെ ഏറ്റവും മുതിര്‍ന്ന കൗണ്‍സിലര്‍ മുകേഷ് ഗോയല്‍ ആദര്‍ശ് നഗര്‍ വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുപ്പ് രംഗത്തുണ്ടാകും. കോണ്‍ഗ്രസിലെ മുന്‍ കൗണ്‍സിലറായ ഗുഡ്ഡി ദേവിയെ തിമര്‍പൂരിലെ മല്‍കഗഞ്ചില്‍ നിന്ന് സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്.

Tags