കാഞ്ഞങ്ങാടിൽ ബൈക്കിൽ നമ്പർ പ്ലേറ്റിൽ നമ്പറിന് പകരം Loading... ആർസി ഉടമയും ഓടിച്ചയാളും പെടും

google news
number plate

കാഞ്ഞങ്ങാട് : നമ്പര്‍പ്ലേറ്റ് അഴിച്ചുവെച്ചും നമ്പര്‍ മറച്ചുമൊക്കെ ബൈക്കുകള്‍ നിരത്തുകളില്‍ ചീറിപ്പായുന്നുണ്ട്. ഇവര്‍ക്കു പിന്നാലെ പോലീസുമുണ്ട്. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് നയാബസാറില്‍നിന്ന് ഒരു ബൈക്കുകാരനെ പോലീസ് പിടിച്ചപ്പോള്‍ കിട്ടിയ മറുപടി ആശ്ചര്യപ്പെടുത്തുന്നതാണ്. പാറപ്പള്ളിയിലെ ജെ.പി.ജാബിര്‍ (21) ആണ് പോലീസ് പിടിയിലായത്.

റോഡരികിലെ ക്യാമറയില്‍ പതിയുമ്പോള്‍ ബൈക്ക് ആരുടേതെന്ന് തിരിച്ചറിയാതിരിക്കാനാണ് നമ്പര്‍ മാറ്റിയതെന്ന മറുപടിയാണ് കിട്ടിയതെന്ന് പോലീസ് പറയുന്നു. റോഡിലൂടെ അമിത വേഗത്തിലാണ് സഞ്ചാരം. പോലീസ് കൈനീട്ടിയാലും നിര്‍ത്തില്ല. നമ്പര്‍ നോക്കി പിടിക്കാമെന്ന് കരുതിയാല്‍ ഒന്നുകില്‍ നമ്പറുണ്ടാകില്ല. അല്ലെങ്കില്‍ നമ്പര്‍ മാറ്റമായിരിക്കും.

ഇത്തരത്തില്‍ തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട ബൈക്കുകള്‍ കാഞ്ഞങ്ങാട്ടുമാത്രം പത്തിലേറെ വരുമെന്ന് ഹൊസ്ദുര്‍ഗ് പോലീസ് പറഞ്ഞു. ജാബിറിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. ബൈക്ക് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

ജാബിറിന്റെ മാതാവിന്റെ പേരിലാണ് ആര്‍.സി.യെന്ന് പോലീസ് പറഞ്ഞു. ആര്‍.സി.യും ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹൊസ്ദുര്‍ഗ് എസ്.ഐ. കെ.പി.സതീഷ് പറഞ്ഞു.

Tags