ഗ്യാലനേജ് ഫീസ് പിന്‍വലിച്ചില്ലെങ്കില്‍ ബെവ്‌ക്കോ കടുത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് ബെവ്‌ക്കോ എംഡിയുടെ കത്ത്

KCBC criticizes govt's liquor policy

ബജറ്റില്‍ വര്‍ദ്ധിപ്പിച്ച ഗ്യാലനേജ് ഫീസ് പിന്‍വലിച്ചില്ലെങ്കില്‍ ബെവ്‌ക്കോ കടുത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് ബെവ്‌ക്കോ എംഡിയുടെ കത്ത്. എക്‌സൈസ് മന്ത്രിക്കാണ് ബെവ്‌ക്കോ കത്ത് നല്‍കിയത്. 300 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് ഗ്യലനേജ് ബജറ്റില്‍ ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ചത്. കൂട്ടിയ ഫീസ് കുറച്ചില്ലെങ്കില്‍ ബെവ്‌ക്കോക്ക് പിടിച്ചുനില്‍ക്കാന്‍ വീണ്ടും സംസ്ഥാനത്ത് മദ്യവില ഉയര്‍ത്തേണ്ടിവരും.

വെയര്‍ ഹൗസുകളില്‍ നിന്നും ഔട്ട് ലെറ്റുകളിലേക്ക് മദ്യം മാറ്റുമ്പോള്‍ ബെവ്‌ക്കോ സര്‍ക്കാരിന് നല്‍കേണ്ട നികുതിയാണ് ഗ്യാലനേജ് ഫീസ്. നിലവില്‍ ലിറ്ററിന് 5 പൈസയാണ് നല്‍കിയിരുന്നത്. പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ അത് പത്തു രൂപയായി ഉയരും. 300 കോടിയുടെ നഷ്ടം ഇതുവഴി ബെവ്‌ക്കോയ്ക്ക് ഉണ്ടാകുമെന്നാണ് എംഡി യോഗേഷ് ഗുപ്ത സര്‍ക്കാരിനെ അറിയിച്ചത്. 

പല ഔട്ട് ലെറ്റുകളും അടയ്‌ക്കേണ്ടിവരുകയും ജനപ്രിയ ബ്രാന്റുകള്‍ ഷോപ്പുകളില്‍ എത്താതിരിക്കുകയും ചെയ്തപ്പോള്‍ ബെവ്‌ക്കോ ഒരു ഘട്ടത്തില്‍ നഷ്ടത്തിലേക്ക് പോയിരുന്നു. മൂന്ന് സാമ്പത്തിക വര്‍ഷം നഷ്ടത്തില്‍ പോയിരുന്ന ബെവ്‌ക്കോ 2022-23 സാമ്പത്തിക വര്‍ഷമാണ് ലാഭത്തിലേക്ക് എത്തിയത്. 124 കോടി രൂപയായിരുന്ന ബെവ്‌കോയുടെ ആ സാമ്പത്തിക വര്‍ഷത്തെ ലാഭം. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നതാകട്ടെ 269 കോടി ലാഭമാണ്. ഒരു സാമ്പത്തിക വ!ര്‍ഷം 1.25 കോടിരൂപയാണ് ഗാലനേജ് ഫീസായി ബെവ്‌ക്കോ നല്‍കുന്നത്. ഈ സ്ഥാനത്ത് പുതിയ നിരക്ക് വരുന്നതോടെ 300 കോടിയുടെ നഷ്ടമുണ്ടാകും. കോര്‍പ്പറേഷന്‍ കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തുമെന്നാണ് ബെവ്‌ക്കോ സര്‍ക്കാരിന് അറിയിച്ചിരിക്കുന്നത്. 

Tags