വിവാഹത്തിന് വിസമ്മതിച്ചു : പാലക്കാട്ടിൽ യുവതിയെയും വീട്ടുകാരെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ്
പാലക്കാട് : വാഹത്തിന് സമ്മതിക്കാത്ത യുവതിയെയും വീട്ടുകാരെയും ബന്ധുവായ യുവാവ് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. പാലക്കാട് ശനിയാഴ്‌ച പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. അക്രമത്തിൽ പരിക്കേറ്റ പെരിങ്ങോട്ടുകുറിശി ചൂലനൂർ കിഴക്കുമുറി വീട്ടിൽ മണി (55), ഭാര്യ സുശീല (48), മകൻ ഇന്ദ്രജിത്ത് (21), മകൾ രേഷ്‌മ (24) എന്നിവരെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവശേഷം പ്രതി പല്ലാവൂർ മാന്തോണി വീട്ടിൽ മുകേഷ് (35) ഒളിവിൽപ്പോയി. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വെട്ടാൻ ഉപയോഗിച്ച ആയുധവും പ്രതി ഉപയോഗിച്ച ബൈക്കും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.
നാലുപേരെയും ഗുരുതര പരിക്കുരളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് ഇന്ദ്രജിത്തിനെയും രേഷ്‌മയെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ദ്രജിത്തിന്റെ മൂന്ന് വിരൽ മുറിഞ്ഞു. രേഷ്മയുടെ വലത്കൈയിലെ നാല് വിരലും മുറിഞ്ഞ നിലയിലാണ്. ഇരുവർക്കും ശസ്‌ത്രക്രിയ നടത്തി. മണിയുടെ കഴുത്തിനാണ് വെട്ടുകൊണ്ടത്.