ഉദയഗിരിയെ നടുക്കി അരും കൊല, പുറത്തറിഞ്ഞത് മണിക്കൂറുകള്‍ കഴിഞ്ഞ്, ഭിന്നശേഷിക്കാരനായ വയോധികനെ അടിച്ചു കൊന്ന സഹോദരി പുത്രനെ പൊലിസ് അറസ്റ്റു ചെയ്തു
![kjhg](https://keralaonlinenews.com/static/c1e/client/94744/uploaded/b61f21d4e13d48f7882a62a16dba3dcf.jpg?width=823&height=431&resizemode=4)
ആലക്കോട്: ഇരുകാലുകൾക്കും ചലനശേഷിയില്ലാത്ത വയോധികനെ മർദ്ദിച്ചുകൊന്നകേസില്‍ സഹോദരി പുത്രനെ പൊലിസ് അറസ്റ്റു ചെയ്തു.
ഇയാളെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലിസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചിട്ടുണ്ട്. ഉദയഗിരി പുല്ലരി തൊമരക്കാട്ട കുമ്പുക്കല്‍ ദേവസ്യയെന്ന തങ്കച്ചനാ(76)ണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
സംഭവത്തില്‍ തളിപറമ്പ് ആടിക്കാംപാറയില്‍ താമസിക്കുന്ന കടവില്‍പറമ്പില്‍ സൈമോനെയാ(36)ണ് ആലക്കോട് എസ്. എച്ച്.ഒ അനില്‍കുമാര്‍ അറസ്റ്റു ചെയ്തത്. കൊല്ലപ്പെട്ട ദേവസ്യയുടെ സഹോദരി അന്നക്കുട്ടിയെന്ന കുഞ്ഞൂഞ്ഞമ്മയുടെ മകനാണ് സൈമോന്‍.
ഞായറാഴ്ച്ച വൈകിട്ട് ആറുമണിയോടെ തൊമരക്കാട് കുളത്തിന് സമീപത്തെ വീട്ടില്‍വെച്ചാണ് ദേവസ്യ കൊല്ലപ്പെടുന്നത്. റോഡില്‍ നിന്നും 200-മീറ്ററോളം മാറി മലമുകളിലാണ് വീട് സ്ഥിതി ചെയ്യുന്നത്.
ദേവസ്യ ചെറുപ്പത്തിലെ ഇരുകാലുകളും തളര്‍ന്ന നിലയിലാണ് ജീവിച്ചിരുന്നത്. ഇദ്ദേഹവും അനുജന്‍ തോമ്മക്കുട്ട, അന്നക്കുട്ടിയുടെ മറ്റൊരു മകന്‍ ഉദയഗിരിയിലെ ചുമട്ടുതൊഴിലാളിയായ ഷൈജു എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്.
![](https://keralaonlinenews.com/static/c1e/static/themes/11/94744/4170/images/new-shopprix-ad.jpg)
ഇടയ്ക്കിടെ സൈമോനും ഇവിടെയെത്തി താമസിക്കാറുണ്ട്. എളമ്പേരത്ത് മീന്‍ കച്ചവടം നടത്തുന്ന ഇയാള്‍ തളിപറമ്പിലും തൊമരക്കാട്ടും മാറി മാറിയാണ് താമസിച്ചുവരുന്നത്. ഇതിനിടെ കര്‍ണാടക സ്വദേശിനിയായ യുവതിയെ ഇയാള്‍ വിവാഹംചെയ്തിരുന്നു. ഭാര്യയ്‌ക്കൊപ്പവും ഇയാള്‍ തൊമരക്കാട്ടെ വീട്ടില്‍ വന്നു പോവുമായിരുന്നു.
കഴിഞ്ഞ ദിവസവും സൈമോന്‍ തൊമരക്കാട്ടെ വീട്ടിലെത്തിയിരുന്നു. ഞായറാഴ്ച്ച വൈകുന്നേരം ഇവിടെ വെച്ചു ഇയാള്‍ ദേവസ്യയുമായി വഴക്കുണ്ടാക്കുകയും കട്ടിലും മേശയും അടക്കമുളള സാധനങ്ങള്‍ മദ്യലഹരിയില്‍ തകര്‍ക്കുകയും ചെയ്തു. ഇതിനെ ദേവസ്യ ചോദ്യം ചെയ്തപ്പോഴാണ് കട്ടിലിന്റെ തടിയും മറ്റും ഉപയോഗിച്ചു ഇദ്ദേഹത്തെ ദേഹമാസകലം അടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. അക്രമം തടയാന്‍ അന്നക്കുട്ടിയും ഷൈജുവും ശ്രമിച്ചപ്പോള്‍ ഇവരെയും ഇയാള്‍ അക്രമിച്ചു.
തലയ്ക്ക് ഉള്‍പ്പെടെ മാരകമായി പരുക്കേറ്റ ദേവസ്യ ഇതിനിടെ മരണമടയുകയായിരുന്നു.സമീപത്തൊന്നും വീടുകളില്ലാത്തതിനാല്‍ സംഭവംപുറം ലോകമറിയാന്‍ ഏറെ വൈകിയിരുന്നു. ഇതിനിടെ വീട്ടുകാര്‍ അയല്‍വാസികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് രാത്രി എട്ടുമണിയോടെ ആലക്കോട് എസ്. ഐ കെ.വി സുനീഷ് കുമാറിന്റെ നേതൃത്വത്തില്‍പൊലിസ് സ്ഥലത്തെത്തി. വീട്ടിലെമുറിക്കുളളില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
നാട്ടുകാരുടെ സഹായത്തോടെ പൊലിസ് ദേവസ്യയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ടുമണിക്കൂര്‍ മുന്‍പെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചിരുന്നു.ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന സൈമോനെ പൊലിസ് നാട്ടുകാരുടെ സഹായത്തോടെ പൊലിസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിൽ കൊണ്ടു പോയി അറസ്റ്റ് രേഖപ്പെടുത്തി. ഇതിനു ശേഷംപരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടത്തിനു ശേഷംദേവസ്യയുടെ മൃതദേഹം സംസ്‌കരിച്ചു.