റഷ്യന്‍ മനുഷ്യക്കടത്തില്‍ തിരുവനന്തപുരം തീരദേശ മേഖലകളില്‍ നിന്ന് ഇരുപതോളം യുവാക്കള്‍ അകപ്പെട്ടെന്ന് സൂചന

police

റഷ്യന്‍ മനുഷ്യക്കടത്തില്‍ തിരുവനന്തപുരം തീരദേശ മേഖലകളില്‍ നിന്ന് ഇരുപതോളം യുവാക്കള്‍ അകപ്പെട്ടെന്ന് സൂചന. അഞ്ചുതെങ്ങ് മുതല്‍ പൂവാര്‍ വരെയുള്ള തീര മേഖലകളിലെ യുവാക്കളാണ് മനുഷ്യക്കടത്തിന് ഇരയായത്. ആകര്‍ഷകമായ ശമ്പളം വാഗ്ദാനം ചെയ്താണ് യുവാക്കളെ റഷ്യയില്‍ എത്തിച്ചത്.
സാമൂഹിക മാധ്യമങ്ങള്‍ വഴി ജോലി വാഗ്ദാനം ചെയ്താണ് റഷ്യയിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് മോസ്‌കോയിലേക്ക് നേരിട്ടും ഷാര്‍ജ വഴിയുമാണ് യുവാക്കള്‍ റഷ്യയില്‍ എത്തിയത്. കുടുങ്ങി കിടക്കുന്ന യുവാക്കളെ തിരിച്ചെത്തിക്കാന്‍ ഇന്റര്‍പോളുമായി ചേര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി.
നേരത്തെ, അഞ്ചുതെങ്ങ് സ്വദേശികളായ മൂന്ന് യുവാക്കള്‍ മനുഷ്യക്കടത്തിനിരയായി റഷ്യന്‍ യുദ്ധ മേഖലയില്‍ അകപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. അതില്‍ പ്രിന്‍സ് എന്ന യുവാവിന് ഗുരുതരമായി പരുക്കേറ്റതായും വിവരം ലഭിച്ചിരുന്നു. പിന്നാലെ, മനുഷ്യക്കടത്തിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരുക്ക് പറ്റിയവരില്‍ ഒരു മലയാളി കൂടിയുണ്ടെന്ന വാര്‍ത്ത ഇന്നലെ പുറത്ത് വന്നു. പൂവാര്‍ സ്വദേശി ഡേവിഡ് മുത്തപ്പനാണ് ഡ്രോണ്‍ ആക്രമണത്തില്‍ കാലിന് പരുക്ക് പറ്റിയത്. സെക്യൂരിറ്റി ജോലിക്കയാണ് പൂവാര്‍ സ്വദേശി ഡേവിഡ് റഷ്യയിലേക്ക് പോയത്. ഡല്‍ഹിയിലെ ഒരു സ്വകാര്യ ഏജന്‍സി വഴിയാണ് തൊഴില്‍ തരപ്പെടുത്തിയത്. റഷ്യയിലെത്തി രണ്ട് മാസത്തോളം സെക്യൂരിറ്റി ജോലി ചെയ്തു. പിന്നാലെയാണ് ഏജന്റിന്റെ സഹായത്തോടെ റഷ്യയിലേ കൂലിപ്പട്ടാളത്തില്‍ ചേരുന്നത്. യുദ്ധത്തിനിടയില്‍ കാലിന് പരിക്കേറ്റ ഡേവിഡ് അവിടെ നിന്നും രക്ഷപെട്ട് പള്ളിയിലെ അഭയാര്‍ഥി ക്യാംപിലാണ് ഉള്ളതെന്ന് മാതാവ് അരുള്‍മേരി പറഞ്ഞു.

Tags