ആലപ്പുഴയിൽ സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
ആലപ്പുഴ: സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് ജപ്തി നോട്ടീസിലെ വായ്പകുടിശ്ശിക കുറച്ചു നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കണ്ണൂർ ചിറക്കൽ പഞ്ചായത്ത് നാലാം വാർഡിൽ പുതിയതെരു കവിതാലയം വീട്ടിൽ ജിഗീഷിനെയാണ് (ജിത്തു- 39) പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
വെളിയനാട് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മകളുടെ പേരിലുളള വസ്തുവിന്റെ ജപ്തി ഒഴിവാക്കുന്നതിനായി വായ്പ തുകയുടെ 30 ശതമാനമായ 45000 രൂപ നൽകണമെന്നും താൻ സുപ്രീം കോടതി ജഡ്ജിയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.
പുളിങ്കുന്ന് പൊലീസ് ഇൻസ്പെക്ടർ യേശുദാസ്. എ.എൽ, സബ് ഇൻസ്പെക്ടർ തോമസ്. എം. .ജെ, അസി. സബ് ഇൻസ്പെക്ടർ വിജിമോൻ ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രതീഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫ്രീലാൻസ് ജേർണലിസ്റ്റായി ജോലി നോക്കി വരുന്ന പ്രതി രാമങ്കരി, എടത്വ, കോടനാട്, കണ്ണപുരം, പുതുക്കാട്, മാള, കൊരട്ടി, മട്ടന്നൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ സമാനതട്ടിപ്പ് കേസുകളിൽ പ്രതിയാണ്.