നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

google news
highcourt
വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസിലേക്ക് മാറ്റിയതിനെതിരെയാണ് ഹർജി. സെഷൻസ് ജഡ്ജി ഹണി എം വർഗീസ് വിചാരണ നടത്തരുത് എന്നാണ് ആവശ്യം.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും  പരിഗണിക്കും. അതിജീവിതയുടെ ആവശ്യപ്രകാരം ഹർജിയിൽ രഹസ്യവാദമാണ് നടക്കുന്നത്.

 വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസിലേക്ക് മാറ്റിയതിനെതിരെയാണ് ഹർജി. സെഷൻസ് ജഡ്ജി ഹണി എം വർഗീസ് വിചാരണ നടത്തരുത് എന്നാണ് ആവശ്യം.

ജ‍ഡ്ജ് ഹണി എം വർഗീസ് വിചാരണ നടത്തിയാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും ജ‍ഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നുമാണ് ഹർജിയിലെ വാദങ്ങൾ. അതേസമയം, കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ഈ മാസം ആദ്യം സുപ്രീംകോടതി അനുവദിച്ചിരുന്നു. അടുത്ത ജനുവരി 31വരെയാണ് സമയം അനുവദിച്ചത്. വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം തേടി ജഡ്‍ജി ഹണി എം.വ‍ർഗീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ആറ് മാസം കൂടിയാണ് സമയം തേടിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം.ത്രിവേദിയും ഉൾപ്പെട്ട ബെഞ്ച് ഈ ആവശ്യം അംഗീകരിച്ചു, വിചാരണ പൂർത്തിയാക്കാൻ  കൂടുതൽ സമയം അനുവദിച്ചു. വിചാരണ സമയബന്ധിതമായി പൂർത്തിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിചാരണയുടെ പുരോഗതി സംബന്ധിച്ച ഒരു റിപ്പോർട്ട് നാലാഴ്ചയ്ക്കകം നൽകാനും സുപ്രീം കോടതി നിർദേശിച്ചു.

വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ കോടതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പ്രതിയായ ദിലീപ് നൽകിയ ഹ‍ർജിയും സുപ്രീം കോടതി ഇതോടൊപ്പം പരിഗണിച്ചിരുന്നു.  സർക്കാരും പരാതിക്കാരിയും കേസ് നടപടികൾ നീട്ടിക്കൊണ്ടു പോകുകയാണെന്നും ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ സുപ്രീംകോടതി ഇടപെട്ടില്ല. ഹൈക്കോടതിയുടേയോ വിചാരണ കോടതിയുടെയോ നടപടികളിൽ ഇടപെടില്ലെന്ന നിലപാട് സ്വീകരിച്ച കോടതി, വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണം എന്ന്  നിർദേശിച്ചു.

Tags