കത്രിക ഉപയോഗിച്ച് ഒന്നിലേറെ പേരെ കുത്തി, ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപ് കുറ്റം സമ്മതിച്ചു

google news
vandana crime

ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപ് കുറ്റം സമ്മതിച്ചു. കത്രിക ഉപയോഗിച്ച് ഒന്നിലേറെ പേരെ കുത്തിയെന്നാണ് കുറ്റസമ്മത മൊഴി. പുലര്‍ച്ചെ നടന്ന തെളിവെടുപ്പിന് പിന്നാലെയാണ് ഇയാളുടെ കുറ്റസമ്മതം. ഇയാള്‍ അക്രമാസക്തനാകാനുള്ള കാരണമാണ് നിലവില്‍ ക്രൈം ബ്രാഞ്ച് തേടുന്നത്. ഡോ. വന്ദന ദാസിനേറ്റത് 17 കുത്തുകളാണ്. ആഴത്തിലേറ്റ നാല് കുത്തുകളാണ് മരണകാരണം. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രതിയുമായി പൊലീസ് പുലര്‍ച്ചെ തെളിവെടുപ്പ് നടത്തി. കഴിഞ്ഞ 10 ന് പുലര്‍ച്ചെ 4.40 നായിരുന്നു കൊലപാതകം. അതേസമയത്ത് തെളിവെടുപ്പും പൂര്‍ത്തിയാക്കി. പുലര്‍ച്ചെ 4.37 നാണ് ഇയാളെ താലൂക്ക് ആശുപത്രിയില്‍ തെളിവെടുപ്പിന് എത്തിച്ചത്. കൊലപാതകവും കൊലപാതകത്തിന് ശേഷം നടന്ന നടന്ന കാര്യങ്ങളും പ്രതി ക്രൈംബ്രാഞ്ച് സംഘത്തോട് വിവരിച്ചു.

കഴിഞ്ഞ ദിവസം ഡോ വന്ദനദാസ് കൊലപതാക കേസിലെ പ്രതി സന്ദീപിനെ വീണ്ടും മാനസിക പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു . സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. പേരൂര്‍ക്കട മനസികാരോഗ്യ കേന്ദ്രത്തില്‍ ആയിരുന്നു പരിശോധന. പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് വിദഗ്ദ്ധ സംഘം കണ്ടെത്തി. ഇതോടെ പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന ആദ്യ റിപ്പോര്‍ട്ട് വിദഗ്ദ്ധ സംഘവും ശരിവച്ചു. ലഹരിക്ക് അടിമപ്പെട്ടാണ് സന്ദീപ് കൊല നടത്തിയതെന്ന് വിലയിരുത്തല്‍. കൊലപാതക സമയത്ത് മാരകമായ സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്.

ഡോക്ടര്‍ വന്ദന ദാസ് കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് ഇടങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ചെറുകരകോണത്തെ സന്ദീപിന്റെ വീട്ടിലും, സുഹൃത്തിന്റെ വീട്ടിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സന്ദീപ് പൊലീസിനെ വിളിച്ചു വരുത്തിയ ചെറുകര കോണത്തെ ശ്രീകുമാറിന്റെ വീട്ടിലായിരുന്നു ആദ്യ തെളിവെടുപ്പ്.

നിലവില്‍ സന്ദീപ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി 5 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. പ്രതിയ്ക്ക് വൈദ്യസഹായം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. സന്ദീപിനായി അഡ്വ. ബി ആളൂരാണ് കോടതിയില്‍ ഹാജരായത്.

Tags