അപകടമരണം; ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം

എറണാകുളം അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ തീ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ശാസ്ത്രീയ പരിശോധനാഫലം കാത്ത് പോലീസ്. മരിച്ച ബിനീഷിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു എന്ന സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അങ്കമാലിയിലെ വ്യാപാരിയായ ബിനീഷ് കുര്യന്‍, ഭാര്യ അനുമോള്‍, മക്കളായ ജൊവാന, ജെസ്വിന്‍ എന്നിവരാണ് ശനിയാഴ്ച പുലര്‍ച്ചെ വീട്ടിലെ കിടപ്പു മുറിയില്‍ പൊള്ളലേറ്റ് മരിച്ചത്. പോലീസിന്റെ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും വിരലടയാള വിദഗ്ധരും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. വീടിനുള്ളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളും ശാസ്ത്രീയ പരിശോധന നടത്തുന്നുണ്ട്. മരിച്ചവരുടെ ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലവും ലഭിക്കേണ്ടതുണ്ട്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ടുകള്‍ ലഭിച്ചേക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് നാല് പേരുടെയും പോസ്റ്റ് മോര്‍ട്ടം നടത്തിയത്.

ഇരുനില വീടിന്റെ മുകള്‍നിലയിലെ മുറിയിലായിരുന്നു ദമ്പതികളും രണ്ട് മക്കളും കിടന്നുറങ്ങിയിരുന്നത്. ഈ മുറിയില്‍ മാത്രമാണ് തീപിടിത്തം ഉണ്ടായത്. മറ്റു മുറികളിലേക്കൊന്നും തീ പടര്‍ന്നിട്ടില്ല. ആധുനിക സൗകര്യങ്ങളോട് കൂടിയ വീടായതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത വിരളമാണ്. മുറിയില്‍ എയര്‍ കണ്ടീഷനര്‍ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തീപിടിത്തത്തിന്റെ കാരണം എസിയില്‍ നിന്നുള്ള ഗ്യാസ് ലീക്കെന്ന് നിഗമനത്തിലെത്തിയത്. 

ശ്വാസകോശത്തില്‍ പുകയെത്തിയതാണ് മരണകാരണമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. എന്നാല്‍ കിടപ്പുമുറി അടക്കം കത്തി നശിക്കാന്‍ ഇടയായ കാരണം വ്യക്തമല്ല. മുറിയിലുണ്ടായ ആര്‍ക്കും വാതില്‍ തുറന്ന് രക്ഷപ്പെടാന്‍ സാധിക്കാത്ത വിധത്തിലായിരുന്നു അപകടം ഉണ്ടായത്.

പുലര്‍ച്ചെ അഞ്ച് മണിക്ക് പത്രം എടുക്കാന്‍ പോയ പ്രദേശവാസിയാണ് വീടിന്റെ മുകള്‍ നിലയില്‍ നിന്നും തീ ഉയരുന്നത് കണ്ടത്. ചില്ലുകള്‍ പൊട്ടിത്തറിക്കുന്ന ശബ്ദവും വീട്ടില്‍ നിന്നും നിലവിളിയും കേട്ടു. പിന്നാലെ അയല്‍വാസിയെ കൂടി കാര്യം അറിയിച്ച് ഇരുവരും വീട്ടിനകത്തേക്ക് കടന്നു. മുറിയുടെ ഡോര്‍ ചവിട്ടി തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 

Tags