അഴിമതിക്കാര്‍ ജാഗ്രതൈ; കൈക്കൂലി പിടിത്തത്തില്‍ വിജിലന്‍സിന് റെക്കോര്‍ഡ്, കൂടുതല്‍ പേരും റവന്യു വകുപ്പ് ജീവനക്കാര്‍

google news
vigilance


തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിക്കാര്‍ വിജിലന്‍സിന്റെ വലയില്‍ വിഴുന്നതില്‍ റെക്കോര്‍ഡ്. ഈ വര്‍ഷം ഇതുവരെ 42 പേരെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടിയത്. റവന്യൂ വകുപ്പിലെ ജീവനക്കാരാണ് ഏറ്റവും കൂടൂതല്‍ പിടിയിലായത്.

കൈക്കൂലി വാങ്ങരുത്, നല്‍കരുത് എന്ന് പലവട്ടം മുന്നറിയപ്പ് നല്‍കിയിട്ടും ഒന്നും ചെവിക്കൊള്ളാതെ പണം വാങ്ങുന്നവരും നല്‍കുന്നവരുമുണ്ട്. വഴിവിട്ട രീതിയില്‍ കാര്യസാധ്യത്തിനും ചുവപ്പുനാടയിലെ ഫയല്‍ നീക്കത്തിന് വേഗം കൂട്ടാനുമാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുന്നത്. 

കൈക്കൂലി നല്‍കാന്‍ മനസ്സില്ലാത്തവര്‍ വിജിലന്‍സിനോട് ചേര്‍ന്ന് നിന്നതോടെയാണ് സംസ്ഥാനത്ത് അഴിമതിക്കാര്‍ കയ്യോടെ പിടിലായത്. പാലക്കാട് ജില്ലയിലെ കോങ്ങാട് വില്ലേജിലെ വില്ലേജ് അസിസ്റ്റന്റുമാര്‍ പട്ടയം നല്‍കുന്നതിനായി 50,000 രൂപ കൈക്കൂലി വാങ്ങിയതാണ് ഈ വര്‍ഷത്തെ ആദ്യകേസ്. ഏറ്റവും ഒടുവില്‍ കേരളത്തിന്റെ തെക്ക് വടക്ക് വത്യാസമില്ലാതെ മണിക്കൂറുകളുടെ വത്യാസത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ പിടിയിലായി. 

വയനാട് മുട്ടില്‍ ഗ്രാമപഞ്ചായ്ത്ത ക്ലാര്‍ക്ക് കെ രഘു, തിരുവനന്തപുരം കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ സ്‌ക്രട്ടറി സന്തോഷ് എന്നിവരാണ് ഇന്നലെ വിജിലന്‍സിന്റെ വലയിലായത്. വയനാട്ടില്‍ നിര്‍മാണം പൂര്‍ത്തിയായ കെട്ടിട നന്പറര്‍ നാല്‍കാനാണ് കൈക്കൂലി വാങ്ങിയതെങ്കില്‍ തിരുവനന്തപുരത്ത പൊതുജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയിക്കായാണ് കരാറുകാരനില്‍ നിന്ന് പണം വാങ്ങിയത്. സംസ്ഥാനത്ത് റവന്യൂ തദ്ദേശ സ്വയംഭരണ വകുപ്പുകളിലാണ് ഏറ്റവും കൂടുതല്‍ കൈക്കൂലിക്കാരെ കണ്ടെത്തിയത്. 14 വീതം ഉദ്യോഗസ്ഥരെയാണ് ഇരു വകുപ്പുകളിലുമായി ഈ വര്‍ഷം പിടികൂടിയത്.

അതേസമയം മൈനിങ്ങ് ആന്റ് ജിയോളജി, ഫിഷറീസ് , വനം തുടങ്ങിയ വകുപ്പുകളില്‍ അഴിമതിക്കാര്‍ വിളയാടുന്നുവെന്ന് വിവരമുണ്ടെങ്കിലും ഒരാളെ പ്പോലും പിടികൂടാന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ല. ഈ വര്‍ഷം ഇതുവരെ ഏറ്റവും കൂടുതല്‍ തുകയുമായി പിടിലായത് ആലപ്പുഴ അരൂര്‍ പഞ്ചായത്ത് സെക്രട്ടറി പി വി മണിയപ്പനാണ്. ഒരു ലക്ഷം രൂപയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. സാധാരണക്കാരുടേയും കരാറുകാരുടേയും കൈകളില്‍ നിന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അനധികൃതമായിയിങ്ങനെ പണം പിരിക്കുന്നത്.

Tags