പറവൂര്‍ താലൂക്ക് ആശുപത്രി കാന്റീനില്‍ മൃതദേഹം കൊണ്ടുവന്ന പെട്ടി; പൂട്ടിച്ച് ആരോഗ്യ വിഭാഗം

google news
canteen

പറവൂരിലെ താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലെ കാന്റീനിനുള്ളില്‍ മൃതദേഹം കൊണ്ടുവന്ന പെട്ടി കണ്ടെത്തിയ സംഭവം വിവാദമായതിനെ തുടര്‍ന്ന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍കാന്റീന്‍ പൂട്ടിച്ചു. ആശുപത്രി മോര്‍ച്ചറിയില്‍ എംബാം ചെയ്ത് മൃതദേഹം കൊണ്ട് വന്ന പെട്ടിയായിരുന്നു ഒരാഴ്ചയായി കാന്റീനില്‍ സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ നഗരസഭാ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. താത്കാലികമായി കാന്റീന്‍ പൂട്ടിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

ഇതു സംബന്ധിച്ച് നേരത്തെ പ്രതിപക്ഷം മുന്‍സിപ്പില്‍ ഹെല്‍ത്ത് വിഭാഗത്തില്‍ പരാതിപ്പെട്ടെങ്കിലും പരിശോധനയുണ്ടായില്ല എന്നാണ് ആരോപണം. കൂടാതെ കഴിഞ്ഞ ദിവസം നടന്ന ആശുപത്രി കൗണ്‍സില്‍ യോഗത്തില്‍ വിഷയം ഉയര്‍ന്നിരുന്നു. യോഗത്തില്‍ വിഷയം ചര്‍ച്ചയായപ്പോള്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി എ പ്രഭാവതി കാന്റീന്‍ സന്ദര്‍ശിച്ചു. പെട്ടി ഉടന്‍ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.എന്നാല്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കാന്റീനില്‍ പരിശോധനയ്‌ക്കെത്തിയതിനു പിന്നാലെയാണ് പെട്ടി ഇവിടെ നിന്ന് മാറ്റിയത്.

വിദേശത്ത് നിന്ന് കൊണ്ട് വന്ന പെട്ടി കാന്റീനില്‍ കൊണ്ടുവന്ന വെച്ചത് ആശുപത്രിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ചില ആളുകളാണെന്നാണ് ലഭിക്കുന്ന വിവരം. ഇത് പെട്ടി മറിച്ച് വില്‍ക്കുന്നതിനു വേണ്ടിയാണെന്നാണ് സൂചന. ചില ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പേരുകള്‍ ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്.

Tags