ഇടുക്കിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാര്‍ പിടിയില്‍
മൂന്നാര്‍: ഇടുക്കിയില്‍ വരുമാന സർട്ടിഫിക്കറ്റിനായി വന്ന ആളില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാറെ വിജിലന്‍സ് പിടികൂടി. ഇടുക്കി തഹസില്‍ദാറെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
പിടിയിലായ തഹസല്‍ദാര്‍ ജയേഷ് ചെറിയാനെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയില്‍ ഹാജരാക്കും. 10,000 രൂപയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്.
ജയേഷ് ചെറിയാനെ ഇന്നലെ രാത്രിയാണ് വിജിലന്‍സ് കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടുന്നത്. വിദേശ ജോലിക്കായി വരുമാന സര‍്ട്ടിഫിക്കറ്റിന് അപേക്ഷിച്ച കാഞ്ചിയാര്‍ സ്വദേശിയോടാണ് പ്രതിയായ തഹസില്‍ദാര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
കൈക്കൂലി നല്‍കിയില്ലെങ്കില്‍ വിദേശത്ത് പോകാനാവില്ലെന്നായിരുന്നു തഹസില്‍ദാരുടെ വെല്ലുവിളി. ഒടുവില്‍ കാഞ്ചിയാര്‍ സ്വദേശി കോട്ടയം വിജിലന്‍സ് എസ്പിയെ സമീപിച്ചു.
വിജിലന്‍സ് എസ്പിയുടെ നിര്‍ദ്ദേശത്തെ തടര്‍ന്ന് കോട്ടയം സ്വദേശി പണവുമായി തഹസില്‍ദാറെ കാണാനെത്തി. തുടര്‍ന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍ സംഘം ജയേഷ് ചെറിയാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.