ആറ്റിങ്ങലില്‍ ടിപ്പര്‍ ലോറിയില്‍ കാറിടിച്ച് അച്ഛനും മകനും മരിച്ച സംഭവത്തില്‍ ദുരൂഹത

google news
attingal

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ ടിപ്പര്‍ ലോറിയില്‍ കാറിടിച്ച് അച്ഛനും മകനും മരിച്ച സംഭവത്തില്‍ ദുരൂഹത. ഇവരുടെ മരണം ആത്മഹത്യയാണെന്ന സൂചനകള്‍ നല്‍കി കൊണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റ് പുറത്തുവന്നു. മണികണ്‌ഠേശ്വ സ്വദേശികളായ പ്രകാശ് ദേവരാജന്‍ (50), മകന്‍ ശിവദേവ് (12) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് ഇവര്‍ സഞ്ചരിച്ച കാറ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചത്‌. ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ എതിരെ വരുകയായിരുന്ന ലോറിയിലിടിക്കുകയായിരുന്നു.

അപകടത്തില്‍ പ്രകാശ് തത്ക്ഷണം മരിച്ചിരുന്നു. കാറ് വെട്ടിപൊളിച്ചെടുത്ത് ശിവദേവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു.

കാറില്‍ നിന്ന് പ്രകാശ് എഴുതിയതെന്ന് സംശയിക്കുന്ന ഒരു കുറിപ്പ് പോലീസിന് ലഭിച്ചു. കൂടാതെ മരണത്തിന് മുമ്പായി പ്രകാശ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റും ആത്മഹത്യയിലേക്കാണ് സൂചന നല്‍കുന്നത്. 'എന്റെയും എന്റെ മക്കളുടേയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു'-പ്രകാശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. രണ്ടു പേരുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചില സാമ്പത്തിക-കുടുംബ പ്രശ്‌നങ്ങള്‍ പ്രകാശിനെ അലട്ടിയിരുന്നതായാണ് പറയുന്നത്.

Tags