സുബൈർ കൊലക്കേസ് : പ്രതികൾ കാർ ഉപേക്ഷിച്ച് പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു
സുബൈർ വധക്കേസിൽ കൂടുതൽ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. പ്രതികൾ കാർ ഉപേക്ഷിച്ച് പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കഞ്ചിക്കോട്ട് കാർ ഉപേക്ഷിച്ച പ്രതികൾ കടന്നത് തോട് മുറിച്ചാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
കേസില്‍ മൂന്ന് പ്രതികള്‍ പിടിയിലായിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രമേശ്, ശരവണന്‍, അറുമുഖന്‍ എന്നിവരെയാണ് കസബ പോലീസ് കസ്റ്റഡിയിലെടുത്തത്.
പിടിയിലായ രമേശ് വാടകയ്‌ക്കെടുത്ത കാറിലാണ് സംഭവസ്ഥലത്തുനിന്ന് പ്രതികള്‍ രക്ഷപ്പെട്ടത്. കൃപേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കാര്‍, അലിയാറില്‍നിന്നാണ് രമേശ് വാടകയ്‌ക്കെടുത്തത്.
നേരത്തെ കൊല്ലപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാര്‍ ഉപയോഗിച്ചാണ് പ്രതികള്‍ സുബൈറിനെ ഇടിച്ചുവീഴ്ത്തിയത്. തുടര്‍ന്ന് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രമേശ് വാടകയ്‌ക്കെടുത്ത കാറില്‍ രക്ഷപ്പെടുകയായിരുന്നു.
ഈ കാര്‍ പിന്നീട് കഞ്ചിക്കോട്ട് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കാര്‍ വഴിയില്‍ ഉപേക്ഷിച്ച ശേഷം ദേശീയപാതക്കരികിൽ കൂടി മൂന്നുപേര്‍ നടന്നുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.