ശ്രീറാമിനെ മാറ്റിയത് പൗരസമൂഹത്തിൽ നിന്നുണ്ടായ എതിർപ്പ് കണക്കിലെടുത്ത് : കോടിയേരി ബാലകൃഷ്ണൻ

google news
kodiyeri balakrishnan

തിരുവനന്തപുരം : ആലപ്പുഴ കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് പൗരസമൂഹത്തില്‍ നിന്നുണ്ടായ എതിര്‍പ്പ് കണക്കിലെടുത്തെന്ന് കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏതെങ്കിലും നടപടിയോടോ തീരുമാനത്തോടോ വിയോജിപ്പുണ്ടെങ്കില്‍ അതില്‍ ജനാധിപത്യപരമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനോട് എല്‍.ഡി.എഫ്. സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ മുന്നണിക്കോ അസഹിഷ്ണുതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ശ്രീറാമിനെ മാറ്റാനിടയായ കാരണത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നത്. പത്രപ്രവര്‍ത്തകൻ കാറിടിച്ച് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ നിയമം നിര്‍ബന്ധിച്ചതിനാലാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. പിന്നീട് സര്‍വീസ് നടപടിക്രമങ്ങളുടെ ഭാഗമായി ആലപ്പുഴയില്‍ കളക്ടറാക്കി.

എന്നാല്‍, അതില്‍ പൗരസമൂഹത്തില്‍ എതിർപ്പുണ്ടായിരുന്നു. അത് കണക്കിലെടുത്താണ് നിയമനം സര്‍ക്കാര്‍ റദ്ദാക്കിയത്. ഈ സംഭവം വ്യക്തമാക്കുന്നത് ജനാധിപത്യപരമായ ന്യായമായ വിയോജിപ്പുകളെ അസഹിഷ്ണുതയോടെ തള്ളുന്ന സമീപനം എല്‍ഡിഎഫ് സര്‍ക്കാരിന് ഇല്ലെന്നതാണെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.

എന്നാല്‍, രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുള്ള സമരകോലാഹലങ്ങള്‍ക്കു മുന്നില്‍ ഈ സര്‍ക്കാര്‍ മുട്ടുമടക്കുകയുമില്ല. കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരില്‍ മുഖ്യമന്ത്രിക്ക് എതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരത്തില്‍ ഒരു ന്യായവുമില്ലെന്നും കോടിയേരി പറഞ്ഞു.

കരിങ്കൊടി മറവില്‍ കുഴപ്പമുണ്ടാക്കല്‍ ജനാധിപത്യ സമരരീതിയാണെങ്കില്‍ മോദിക്ക് എതിരെയല്ലേ കോണ്‍ഗ്രസ് നേതാക്കളേ നിങ്ങള്‍ ആദ്യം പ്രതിഷേധിക്കേണ്ടത്. മോദിക്കുനേരെ ഉയര്‍ത്താത്ത കരിങ്കൊടിയാണ് പിണറായിക്കുനേരെ പിടിക്കുന്നത്.

അതില്‍ തെളിയുന്നത് കോണ്‍ഗ്രസിന്റെ കമ്യൂണിസ്റ്റ് വിരുദ്ധതയും ജനാധിപത്യനിഷേധവുമാണ്. അതിനൊപ്പം എല്‍ഡിഎഫ് വിരുദ്ധതയില്‍ കേരളത്തിലെ കോണ്‍ഗ്രസും മോദിഭരണക്കാരും തമ്മിലുള്ള ഒക്കച്ചങ്ങാതി നയവുമാണെന്നും കോടിയേരി ലേഖനത്തില്‍ ആരോപിച്ചു.
 

Tags