'ആത്മഹത്യയല്ല, അവളെ കൊന്നു'; ഭർത്താവ് സജ്ജാദിനെതിരെ ഷഹനയുടെ കുടുംബം

google news
shahana

കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ. ഭർത്താവ് കക്കോടി ചെറുകുളം സ്വദേശി സജ്ജാദ് കഴിഞ്ഞ ഒരു വർഷമായി ഷഹനയെ ബന്ധുക്കളുമായി ബന്ധപ്പെടാൻ അനുവദിച്ചിരുന്നില്ലെന്നും കല്യാണം കഴിഞ്ഞ് 2 മാസത്തിനകം തന്നെ പ്രശ്‌നങ്ങൾ തുടങ്ങിയിരുന്നതായും ബന്ധുക്കൾപറഞ്ഞു. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും സജ്ജാദ് മർദ്ദിച്ച് കൊന്നതാണെന്നും ഷഹനയുടെ ബന്ധുക്കളായ ചീമേനി ചെമ്പ്രകാനത്തെ ഷാനിഷറും ചട്ടഞ്ചാൽ ബെണ്ടിച്ചാലിലെ അബ്ദുറഹ്‌മാനും പറഞ്ഞു.

അതേസമയം ഷഹനയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സജ്ജാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവ സ്ഥലത്ത് ഇന്ന് തെളിവെടുപ്പും ശാസ്ത്രീയ പരിശോധനകളും നടന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് സജ്ജാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പ്രാഥമിക വിവരം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ നടിയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. കേസിൽ ശാസ്ത്രീയമായ പരിശോധനകളാണ് ഇനി നടക്കേണ്ടത്. തന്നെ ഭർത്താവ് കൊലപ്പെടുത്തുമെന്ന വിവരം ഷഹന പലപ്പോഴും പങ്കുവെച്ചിരുന്നു.

ഷഹനയുടെ മരണം സംഭവിച്ച് തൊട്ടടുത്തുള്ള ആളുകൾ ഓടിക്കൂടിയപ്പോൾ ഭർത്താവ് സജ്ജാദ് മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. സജാദിന്റെ മടിയിലാണ് ഷഹനയെ ആ സമയത്ത് കണ്ടിരുന്നത്. സജാദ് നാട്ടുകാരോട് പറഞ്ഞത് അവൾ വിളിച്ചിട്ട് മിണ്ടുന്നില്ല എന്നായിരുന്നു. സജ്ജാദ് പൊലീസിനു നൽകിയാതകട്ടെ ഷഹാന തൂങ്ങി മരിച്ചതാണെന്ന വിവരവും. എന്നാൽ സംഭവ സ്ഥലത്ത് നിന്നും ചെറിയ കഷ്ണം കയറാണ് കണ്ടെത്തിയത്. ഈ കയറ് തൂങ്ങിമരിക്കാൻ പര്യാപ്തമാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഈ കാര്യത്തിൽ വ്യക്തത വരുത്താനായി ശാസ്ത്രീയമായ പരിശോധനകൾ ആവശ്യമാണെന്നാണ് പൊലീസിന്റെ വാദം.

കഴിഞ്ഞ ദിവസം പൊലീസ് സംഘവും ഫോറൻസിക് സംഘവും സ്ഥലത്ത് പ്രാഥമിക പരിശോധന നടത്തിയിരുന്നു. പരിശോധനക്കിടയിൽ സ്ഥലത്ത് നിന്ന് കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. സ്ഥിരമായി താൻ ലഹരി ഉപയോഗിക്കുന്നയാളായിരുന്നുവെന്ന് സജാദ് പോലീസിനോട് സമ്മതിക്കുകയും ചെയ്തു. ഷഹന അടുത്തിടെ ഒരു തമിഴ് ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇതിന്റെ പ്രതിഫല തുക ലഭിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇവർക്കിടയിലുണ്ടായിരുന്നു. സാമ്പത്തിക കാര്യങ്ങളെ ചൊല്ലി നിരന്തരം തർക്കമുണ്ടായിരുന്നുവെന്നും സജ്ജാദ് പൊലീസിനു മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്. സജ്ജാദിനെ കഴിഞ്ഞ ദിവസം രാത്രിയിലാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്.

Tags