പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് ക്രിമിനലുകളെ വിട്ട ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായിയെന്ന് ; വി ഡി സതീശൻ
പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് ക്രിമിനലുകളെ പറഞ്ഞു വിട്ട ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വീട്ടിലേക്ക് ഗുണ്ടകളെ വിട്ടാല്‍ ഞങ്ങള്‍ പേടിച്ച് പോകുമെന്ന് കരുതിയോ. പതിനായിരം പോലീസുകാരുടെ അകത്തേക്ക് ഓടിയൊളിക്കുന്ന പിണറായി വിജയനല്ല ഞങ്ങളാരും.
പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നത് എന്തിനാണ്? കേരളത്തിലെ പ്രതിപക്ഷ നേതാവ് സ്വര്‍ണകടത്തും ഹവാലാ ഇടപാടും നടത്തിയെന്ന ആരോപണം എവിടേയുമില്ല. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപണവിധേയനായിരിക്കുന്നത് മുഖ്യമന്ത്രിയാണ്.
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്കും മൂന്ന് ഡി.വൈ.എഫ്.ഐ ഗുണ്ടകളാണ് ഇരച്ചുകയറിയത്. കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാജീവനക്കാര്‍ പിടിച്ചുവച്ച് പൊലീസിന് കൈമാറിയ അക്രമിയെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരം ജാമ്യത്തില്‍ വിട്ടയച്ചു. വിമാനത്തില്‍ പ്രതിഷേധം പ്രതിഷേധം എന്ന് പറഞ്ഞവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
ഇത് ഇരട്ടനീതിയാണ്. കേരളത്തിലെ തെരുവുകള്‍ സി.പി.എമ്മിന് സ്ത്രീധനം കിട്ടിയതല്ല. ആ തെരുവുകളിലൂടെ ഞങ്ങള്‍ നടക്കും. തടുക്കാമെങ്കില്‍ തടുത്തോ. ഇത് മഹാനാശത്തിന്റെ തുടക്കമാണ്. ധിക്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും പാരമ്യത്തിലാണ് സി.പി.എം നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ചു. നേതാക്കളെ തെരഞ്ഞുപിടിച്ച് മര്‍ദ്ദിക്കണമെന്ന നിര്‍ദ്ദേശമാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. പൊലീസ് നോക്കി നില്‍ക്കെയാണ് ഇടുക്കി ഡി.സി.സി അധ്യക്ഷന്‍ സി.പി മാത്യുവിനെ സി.പി.എം ഗുണ്ടാകള്‍ മര്‍ദ്ദിച്ചത്. ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു മര്‍ദ്ദനം. തൊടുപുഴയില്‍ പ്രകടനം നടത്തിയ പ്രവര്‍ത്തകരെ ക്രൂരമായി പൊലീസ് മര്‍ദ്ദിച്ച്.
ഒരാളുട കണ്ണ് അടിച്ച് പൊട്ടിച്ചു. താഴെ വീണപ്പോള്‍ തല അടിച്ച് പൊളിച്ചു. ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടിയിലും മര്‍ദ്ദിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയുടെ ഏറാന്‍മൂളികളായി അടിമകളെ പോലെ പ്രവര്‍ത്തിക്കുന്ന ചില പൊലീസുകാരണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചത്. ഇന്നലെ സി.പി.എം അഴിഞ്ഞാട്ടത്തിന് സംരക്ഷണം കൊടുത്തതും ഇതേ പൊലീസുകാരാണ്.
സി.എച്ച് മുഹമ്മദ് കോയയുടെയും കെ.വി തോമസിന്റെയും തലയില്‍ കരിഓയില്‍ ഒഴിച്ചവരാണ് സി.പി.എം. എം.വി രാഘവനെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ട്രെയിനില്‍ ആക്രമിച്ചതും സി.പി.എമ്മുകാരാണ്. എം.വി രാഘവന്‍ ഉണ്ടെന്ന് കരുതി ഇവര്‍ ട്രെയിനിലേക്ക് കല്ലെറിയുകയും എ.സി കമ്പാര്‍ട്ട്‌മെന്റ് അടിച്ച് തകര്‍ക്കുകയും ചെയ്തു. മന്ത്രിമാരെ ആദ്യമായി വഴിയില്‍ തടഞ്ഞത് സി.പി.എമ്മുകാരാണ്. വഴിയരികില്‍ നിന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതിനാണ് വധശ്രമമെന്ന് പറയന്നത്.
കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും കൈക്കരുത്ത് അറിയുമെന്നാണ് അമ്പലപ്പുഴയിലെ എം.എല്‍.എ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അയാള്‍ ക്രിമിനല്‍ അല്ലേ. ആ ക്രിമിനലിതിരെ കേസെടുത്തോ? ശിശുക്ഷേമ സമിതിയില്‍ കൊച്ചിനെ കടത്തിയ ഒരുത്തന്‍ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിനെ കാല് കുത്താന്‍ സമ്മതിക്കില്ലെന്നാണ് പറയുന്നത്. ഇവരെല്ലാം സ്ത്രീവിരുദ്ധരും ക്രിമിനലുകളുമാണ്. ഇവര്‍ക്കെതിരെയൊന്നും കേസെടുക്കാന്‍ ആരുമില്ലേയെന്നും വിടി സതീശൻ കുറ്റപ്പെടുത്തി.