പി.എസ്.സിയുടെ നിയമന ശിപാർശ ലഭിച്ചവർക്ക് നിയമനം നിഷേധിക്കാനാവില്ല: സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻബെഞ്ചും ശരിവെച്ചു

google news
high court

കൊച്ചി: പി.എസ്.സിയുടെ നിയമന ശിപാർശ (അഡ്വൈസ് മെമ്മോ) ലഭിച്ചവർക്ക് നിയമനം നിഷേധിക്കാനാവില്ലെന്ന സിംഗിൾബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷൻബെഞ്ച് ശരിവെച്ചു. കേരള വനം വികസന കോർപറേഷനിലേക്ക് (കെ.എഫ്.ഡി.സി) കോൺഫിഡൻഷ്യൽ അസിസ്റ്റന്‍റ് ഗ്രേഡ് രണ്ട് തസ്തികയിലെ നിയമനത്തിന് അഡ്വൈസ് മെമ്മോ ലഭിച്ച കെ.ജി. അഞ്ജു കൃഷ്ണൻ, പി. നിവ്യ ശ്രീശൻ, കെ.ടി. ഫിലോമിന മിനി, സി. ജാൻസിറാണി, കെ.വി. സുനിത എന്നിവർക്ക് നിയമനം നൽകാനുള്ള ഉത്തരവ് ശരിവെച്ചാണ് ജസ്റ്റിസ് എ. കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ ഉത്തരവ്.

എഴുത്തു പരീക്ഷയടക്കം നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് ഹരജിക്കാർ റാങ്ക് പട്ടികയിൽ വന്നത്. 2021 നവംബർ 23ന് അഡ്വൈസ് മെമ്മോയും നൽകി. എന്നാൽ, സാമ്പത്തിക സ്ഥിതി മോശമായതിനാൽ ഈ തസ്തിക വേണ്ടെന്ന്  തീരുമാനിച്ചെന്നും നിയമനം ഉപേക്ഷിച്ചെന്നും കെ.എഫ്.ഡി.സി അറിയിച്ചു. തുടർന്നാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. കമ്പ്യൂട്ടറൈസേഷൻ നടക്കുമ്പോഴായിരുന്നു അപേക്ഷ ക്ഷണിച്ചതെന്നും ഇപ്പോൾ പൂർണമായും കമ്പ്യൂട്ടർവത്കരിച്ചതിനാൽ ഈ തസ്തികയിൽ നിയമനം ആവശ്യമില്ലെന്നുമായിരുന്നു കെ.എഫ്.ഡി.സിയുടെ വിശദീകരണം. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാൽ നിയമനം നടത്തുന്നത് സ്ഥാപനത്തെ കൂടുതൽ പ്രതിസന്ധിയിലാക്കും. നിയമന നടപടികൾ റദ്ദാക്കാൻ പി.എസ്.സിയോട് ആവശ്യപ്പെട്ടിരുന്നു. പട്ടികയിൽ പേര് വന്നതുകൊണ്ട് നിയമനത്തിന് നിയമപരമായ അവകാശമില്ല. ഒഴിവ് നികത്താൻ കോർപറേഷന് ഉദ്ദേശ്യമില്ലെങ്കിൽ വിവേചനം ആരോപിക്കാനോ പരാതിപ്പെടാനോ കഴിയില്ലെന്നും വ്യക്തമാക്കി.

എന്നാൽ, 2013ന് ശേഷം മൂന്ന് വർഷത്തിനിടെ അഞ്ച് ഒഴിവുകൾ കെ.എഫ്.ഡി.സി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നതിൽ സംശയമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2015 മാർച്ച് 28നാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി അഡ്വൈസ് മെമ്മോയും അയച്ചശേഷമാണ് ഒഴിവ് നികത്തുന്നില്ലെന്ന് ഉദ്യോഗാർഥികളെ അറിയിച്ചിരിക്കുന്നത്. ഒഴിവ് റിപ്പോർട്ട് ചെയ്തതനുസരിച്ച് അഡ്വൈസ് മെമ്മോ നൽകിക്കഴിഞ്ഞതാണ്. തസ്തിക കൂട്ടാനും കുറക്കാനും സർക്കാറിന്‍റെ അനുമതി വേണമെന്ന് കെ.എഫ്.ഡി.സി തന്നെ വിശദീകരണത്തിൽ പറഞ്ഞിട്ടുണ്ട്.

ഹരജിക്കാരുടെ തസ്തികകൾ ഇല്ലാതാക്കി ഇതുവരെ സർക്കാർ ഉത്തരവ് ഉണ്ടായിട്ടില്ല. ഇപ്പോഴും എട്ട് കോൺഫിഡൻഷ്യൽ അസിസ്റ്റന്‍റ് ഗ്രേഡ് രണ്ട് തസ്തികകൾ നിലനിലനിൽക്കുന്നുണ്ട്. റാങ്ക്ലിസ്റ്റിലുള്ളവരെ ഉടമയുടെ സാമ്പത്തിക ബാധ്യതയുടെ പേരിൽ ബുദ്ധിമുട്ടിക്കാനാവില്ലെന്നും വാദം അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കിയ സിംഗിൾബെഞ്ച് മൂന്നാഴ്ചക്കകം ഇവർക്ക് നിയമന ഉത്തരവ് നൽകണമെന്ന് ജൂലൈ അഞ്ചിന് ഉത്തരവിട്ടു. ഇതിനെതിരെ കെ.എഫ്.ഡി.സി നൽകിയ അപ്പീലാണ് ഡിവിഷൻബെഞ്ച് തള്ളിയത്. സിംഗിൾബെഞ്ചിന്‍റെ ഉത്തരവിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻബെഞ്ച് ഉത്തരവ്.

Tags