യുവാവിനെ സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ സംഭവം : ഒരാള്‍ അറസ്റ്റില്‍

google news
gold smuggling

കോഴിക്കോട് പന്തീരിക്കരയില്‍ സ്വര്‍ണക്കടത്തു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. കണ്ണൂര്‍ സ്വദേശി മര്‍ഷീദിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. പേരാമ്പ്ര എ. എസ് പി വിഷ്ണു പ്രദീപിനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല. താമരശേരിക്ക് അടുത്തുള്ള കൈതപ്പൊയില്‍ ഉള്ള സംഘമാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത് എന്നാണ് പൊലീസിനെ ലഭിച്ച സൂചന. ഇര്‍ഷാദിന്റെ മാതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യും.

അതേസമയം കോഴിക്കോട് പന്തീരിക്കരയില്‍ സ്വര്‍ണക്കടത്തു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേരെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഭര്‍ത്താവിനെ ദുബായില്‍ ചിലര്‍ ബന്ദിയാക്കിയെന്നും ഇര്‍ഷാദ് സ്വര്‍ണ്ണം നല്‍കിയാല്‍ മാത്രമേ ഭര്‍ത്താവിനെ വിട്ടു നല്‍കുകയുള്ളൂ എന്നും ഇര്‍ഷാദിന്റെ മാതാവിനോട് പറഞ്ഞ യുവതിയെയും ഇന്നലെ കസ്റ്റഡിയിലായ ഷമീര്‍ നല്‍കിയ മൊഴിയിലെ യുവാവിനെയുമാണ് ചോദ്യം ചെയ്തത്.

ദുബായില്‍ നിന്ന് കഴിഞ്ഞ മേയിലാണ് ഇര്‍ഷാദ് നാട്ടിലെത്തിയത്. തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടില്‍ വിളിച്ചത്. പിന്നീട് ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനിടെ, വിദേശത്തുള്ള സഹോദരന്റെ ഫോണിലേക്ക് വാട്‌സ്ആപ് വഴി ഭീഷണി സന്ദേശം എത്തി. ഇര്‍ഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം അയച്ചുകൊടുത്തു. ദുബായില്‍ നിന്ന് വന്ന ഇര്‍ഷാദിന്റെ കയ്യില്‍ കൊടുത്തു വിട്ട സ്വര്‍ണം കൈമാറിയില്ലെന്ന് കാട്ടി ചിലര്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.

Tags