സംസ്ഥാനത്ത് ഇന്ന് 124 പരിശോധനകൾ നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്

google news
food

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാംപയിന്റെ ഭാഗമായി സംസ്‌ഥാനത്ത് ഇന്ന് 124 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 7 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 28 സ്‌ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 9 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.

കഴിഞ്ഞ 13 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2981 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 270 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 990 സ്‌ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 368 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 221 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.

ജ്യൂസ് കടകളില്‍ പ്രത്യേക പരിശോധന ശക്‌തമാക്കിയിട്ടുണ്ട്. ആകെ 445 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 65 കടകള്‍ക്ക് നോട്ടീസ് നല്‍കി. ഓപ്പറേഷന്‍ മൽസ്യയുടെ ഭാഗമായി ഇതുവരെ 6566 കിലോഗ്രാം പഴകിയതും രാസവസ്‌തുക്കള്‍ കലര്‍ന്നതുമായ മൽസ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4404 പരിശോധനകളില്‍ 2362 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കായി അയച്ചിട്ടുണ്ട്. 93 പേര്‍ക്ക് നോട്ടീസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 609 സ്‌ഥാപനങ്ങള്‍ പരിശോധിച്ചു. 148 സര്‍വയലന്‍സ് സാമ്പിളുകള്‍ ശേഖരിച്ചുവെന്നും മന്ത്രി അറിയിച്ചു.

Tags