കൊല്ലത്ത് യുവഅഭിഭാഷക വീടിനുള്ളിൽ മരിച്ച നിലയിൽ
കൊല്ലം: കൊട്ടാരക്കരയിൽ യുവഅഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര കടവട്ടൂർ സ്വദേശിനി അഷ്‌ടമിയാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.
കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് ഫോണിൽ സംസാരിച്ച് കൊണ്ടിരുന്ന അഷ്‌ടമി കരഞ്ഞുകൊണ്ട് അകത്തേക്ക് കയറിപ്പോകുന്നത് കണ്ടെന്ന് അയൽവാസികൾ പോലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. കൃത്യമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സംഭവസമയം വീട്ടിൽ ആരുംതന്നെ ഉണ്ടായിരുന്നില്ല. തൊഴിലുറപ്പ് ജോലിക്ക് പോയ അമ്മ തിരികെ എത്തിയപ്പോഴാണ് അഷ്‌ടമിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ കയർ അറുത്ത് താഴെയെത്തിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അഷ്‌ടമിയുമായി ഫോണിൽ സംസാരിച്ചത് ആരാണ്? എന്താണ് സംസാരിച്ചത്? ഇതിന്റെ പേരിലാണോ ആത്‌മഹത്യ? എന്നീ കാര്യങ്ങൾ അന്വേഷിച്ച് വരികയാണ്.