കാസർഗോഡ് ജില്ലാശുപത്രിയിലെ കാത്ത് ലാബില്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ
കാസർഗോഡ് : സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയകള്‍ക്ക് ഇതര ജില്ലയിലേക്കും അതിര്‍ത്തിക്കപ്പുറത്തേക്കും ഇനി പോകേണ്ട. കാസര്‍കോട് തന്നെ സര്‍ക്കാര്‍ മേഖലയില്‍ ഈ സേവനങ്ങള്‍ ലഭ്യമാണ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കാത്ത് ലാബില്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ ആരംഭിച്ചു. ഇതോടെ ജില്ലയുടെ പൊതുജനാരോഗ്യ മേഖലയിലെ ചികിത്സാ സംവിധാനത്തില്‍ പുതിയ ചുവട് വെപ്പാണുണ്ടായത്.
ഹൃദയത്തിന്റെരക്തധമനികളിലുണ്ടാകുന്ന ബ്ലോക്കുകള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിനും ശരിയായ സമയത്ത് ചികിത്സ ആരംഭിക്കുന്നതിനും ഏറെ ഉപയോഗപ്രദമായ ആന്‍ജിയോഗ്രാം പരിശോധന, പരിശോധനയിലൂടെ കണ്ടെത്തുന്ന ബ്ലോക്കുകള്‍ നീക്കം ചെയ്യുന്ന ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്ക്രിയ സൗകര്യം എന്നിവ ജനങ്ങള്‍ക്ക് ഇവിടെ ലഭ്യമാകും. സംസ്ഥാന സര്‍ക്കാരിന്റെ എട്ട് കോടിരൂപ പദ്ധതി വിഹിതം ഉപയോഗിച്ചാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത്‌ലാബ് സജ്ജമാക്കിയിട്ടുള്ളത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന് സ്വദേശിയായ 60 വയസ്സുകാരനാണ് ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചു കിട്ടിയത്. ആന്‍ജിയോ ഗ്രാം പരിശോധനയും ജില്ലാ ആശുപത്രിയില്‍ തന്നെയാണ് ചെയ്തത്.
രക്തത്തിന്റെ പമ്പിങ് കുറയുന്നതു തടയാനുള്ള ഐ സി ഡി സംവിധാനം തുടങ്ങി ചെലവേറിയ ചികിത്സകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
നിലവില്‍ കാത്ത് ലാബ് സി സി യു വില്‍ ഏഴ് കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.