ഡീസല്‍ പ്രതിസന്ധി : കണ്ണൂരിൽ കെ എസ് ആര്‍ടിസി സര്‍വ്വീസുകള്‍ മുടങ്ങി
കണ്ണൂര്‍:കെഎസ്ആർടിസിയിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായത് സർവീസുകളെ പ്രതികൂലമായി ബാധിച്ചു.
കണ്ണുർ ഡിപ്പോയിനിന്ന് രാവിലെ നടത്തേണ്ട എഴുപതോളം സർവ്വിസുകളാണ് മുടങ്ങിയത്.ഉച്ചയോടെ പ്രശ്നം പരിഹരിക്കാനാകുമെന്ന് ഡി ടി ഒ വി മനോജ് കുമാർ പറഞ്ഞു
വടക്കൻ ജില്ലകളിലാണ് ഡീസൽ ക്ഷാമമുള്ളത്. കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ ഡിപ്പോകളിൽ ഡീസൽ തീർന്നത് ദീർഘദൂര സർവീസുകളെ ബാധിച്ചു. പ്രധാന ഡിപ്പോകളിലെ ക്ഷാമം പരിഹരിച്ചു. ആവശ്യത്തിന് ഡീസൽ സ്റ്റോക്ക് ചെയ്യാത്തത് മാനേജ്മെന്‍റിന്‍റെ വീഴ്ചയാണെന്ന് പ്രതിപക്ഷ യൂണിയനുകൾ കുറ്റപ്പെടുത്തി.
ഇതിനിടെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഗതാഗതമന്ത്രിയാണ് ഉത്തരവാദിയെന്ന ആക്ഷേപവുമായി ഭരണാനുകൂല യൂണിയനായ എഐടിയുസി രംഗത്തെത്തി.
ഡീസല്‍ പ്രതിസന്ധി മറികടക്കാനുള്ള നടപടി സ്വീകരിക്കുന്നതില്‍ വലിയ വീഴ്ച സംഭവിച്ചു .സാമ്പത്തിക പ്രതിസന്ധി നീണ്ടു പോയാൽ കെ എസ് ആര്‍ ടി സി യുടെ യുടെ ഒരു സർവ്വീസും അയക്കാനാകാത്ത അവസ്ഥയുണ്ടാകും.മന്ത്രിയുടെ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാജു ആരോപിച്ചു
ഡീസല്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വരുമാനം കുറഞ്ഞ സര്‍വ്വീസുകള്‍ റദ്ദാക്കണമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടര്‍മാര്‍ക്ക് കെഎസ്ആര്‍ടിസി എം ഡി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.